കൊവിഡ് അടച്ചുപൂട്ടലിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു; കണ്ണൂരിൽ പിതാവ് അറസ്റ്റിൽ
കൊവിഡ് കാലത്തെ അടച്ചുപൂട്ടലിൽ പിതാവ് മകളെ വീട്ടിൽവെച്ചു ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെയാണ് പിതാവ് തുടര്‍ച്ചയായി ലൈംഗീക ചൂഷണത്തിനിരയാക്കിയത്.
ഈ വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിതാവിനെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ വെച്ച് കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിനിയെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായെന്ന സംശയത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കി. അപ്പോഴായിരുന്നു പീഡനവിവരം പുറത്തറിയുന്നത്. ഉടൻതന്നെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വളപട്ടണം പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. വളപട്ടണം എസ് ഐ കെവി രേഷ്മയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
45 വയസുകാരനായ പിതാവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഈയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിക്കെതിരെ നിരന്തരം പീഡനം നടന്നവെന്നാണ് സൂചന.