കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തു; ബിഹാറിൽ മന്ത്രിയുടെ മകനെ കൈകാര്യം ചെയ്ത് നാട്ടുകാർ
കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തോട്ടത്തിൽ നിന്നും ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദ്ദിച്ചു. ബിജെപിയുടെ നേതാവും മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകനായ ബബ്ലുകുമാറിനാണ് ഇത്തരത്തിൽ നാട്ടുകാരിൽ നിന്നും മർദനമേറ്റത്.
സംസ്ഥാനത്തെ ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം. തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.ഇതോടെ ഭയന്ന കുട്ടികൾ ചിതറി ഓടുകയും ഈ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു . സംഭവത്തെ പറ്റി ചോദിക്കാൻ ചെന്ന ആളുകളെ ഇവർ തർക്കിക്കുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്യുകയായിരുന്നു
സംസ്ഥാനത്തെ മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാർ തകർത്ത ശേഷം വാഹനം ഉപേക്ഷിച്ച് കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം, തന്റെ മകൻ തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞയുടൻ സംഭവസ്ഥലത്തുകയും അവിടെ വെച്ച് നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. മകന്റെ കൈവശമുള്ള ലൈസൻസുള്ള തോക്കുകൾ കവർന്നെടുക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.എന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.