നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലത്: ബിനോയ് വിശ്വം

single-img
9 January 2022

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എംപി ബിനോയ് വിശ്വം. സിപിഐ ഇപ്പോഴും വിശ്വസിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് രാജ്യത്ത് ഉദാരവല്‍ക്കരണം നടപ്പിലാക്കിയത് എന്നാണെന്നും ആ തീരുമാനമായിരുന്നു ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങൾക്കും കാരണം. അതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം എന്ന രീതി കോണ്‍ഗ്രസ് തുടങ്ങിവെച്ചതാണ്. ഇപ്പോൾ അത് ബിജെപിയും തുടരുന്നു എന്നേയുള്ളൂ.

ഈ കാര്യ്ങ്ങളാണ് മുമ്പ് പ്രസംഗങ്ങളില്‍ താന്‍ പരാമര്‍ശിച്ചത്. എന്നാൽ അത് മാധ്യമങ്ങള്‍ തെറ്റായി നല്‍കി. രാജ്യത്ത് കോണ്‍ഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നില്ല. അത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകും. രാജ്യത്തിന്റെ മതേതര സ്വഭാവവുമാകും അതുവഴി നശിക്കുക-ബിനോയ് വിശ്വം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രു ബിജെപിയും ആര്‍എസ്എസും ആണ്. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ ഗാന്ധിയെ കണ്ടില്ല. അദ്ദേഹം അപ്പോഴും വിദേശത്താണ്. ഇതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ. നെഹ്‌റുവിന്റെ പല ആശയങ്ങളും കോണ്‍ഗ്രസ് മറക്കുകയാണ്. ഇനിയും നെഹ്‌റുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറ്റലിയില്‍ പോകുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്ലതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. .