മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവം; വ്യക്തിവൈരാഗ്യമെന്ന സംശയവുമായി പോലീസ്
തിരുവനന്തപുരത്ത് രാത്രി വീട്ടിലെത്തിയ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്ന സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അസമയത് വീട്ടിൽ കടന്ന കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്നായിരുന്നു പ്രതി ലാല്‍ പൊലീസിന് നല്‍കിയ മൊഴി.
എന്നാൽ ലാലിന് കൊല്ലപ്പെട്ട അനീഷിനോടുണ്ടായിരുന്ന വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ പൃഥ്വിരാജ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാനത്തെ പേട്ടയിലാണ് 19 കാരന്‍ അനീഷ് ജോര്‍ജ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ പ്രതിയായ സൈമണ്‍ ലാലിന്റെ മകളുടെ സുഹൃത്താണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സൈമണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് അനീഷിന് കുത്തേറ്റത്.
എന്നാൽ ലാലിന്റെ കുടുംബവുമായി അനീഷിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നാണ് അനീഷിന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. പേട്ടയിലുള്ള പള്ളിയില്‍ ക്വയര്‍ പാടുന്ന സംഘത്തില്‍ അനീഷും ലാലിന്റെ മകളുമുണ്ടായിരുന്നു. പക്ഷെ ഇവര്‍ തമ്മിലുള്ള സൗഹൃദം അധികമാരും അറിഞ്ഞിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.