11 വയസ്സുള്ള തന്റെ മകൾക്ക് കൊവിഡ് വാക്സിനേഷൻ നൽകില്ല; നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ്
ഇതുവരെ സ്വീകരിച്ചു വന്നിരുന്ന വാക്സിൻ വിരുദ്ധ നിലപാടിലുറച്ച് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസനാരോ. ഇപ്പോൾ 11 വയസ്സുള്ള തന്റെ മകൾക്ക് കൊവിഡ് വാക്സിനേഷൻ നൽകില്ലെന്ന് ബോൾസാനോ അറിയിച്ചു .
ലോകമാകെ ഇദ്ദേഹത്തിന്റെ വാക്സിൻ വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പുതിയ പ്രസ്താവനയുമായി ബ്രസീൽ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം കാരണം കുട്ടികൾ വ്യാപകമായി മരിക്കുന്നില്ലെന്നും, അതിനാൽ തന്നെ വാക്സിൻ നൽകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ കൊവിഡ് മരണനിരക്ക് വളരെ കുറഞ്ഞതിനാൽ കുട്ടികൾക്ക് ഉടൻ വാക്സിനേഷൻ നൽകേണ്ടതില്ലെന്ന ബ്രസീലിയൻ ആരോഗ്യമന്ത്രി മാർസെലോ കവാരോയുടെ പ്രസ്താവന അടുത്തിടെ ഏറെ വിവാദമായിരുന്നു.
ഈ വിവരംമാർസെലോയുമായി ചർച്ച ചെയ്തതായി ജെയർ ബോൾസാനോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ബ്രസീലിൽ കുട്ടികൾക്ക് എങ്ങനെ കുത്തിവയ്പ് നൽകണമെന്നത് സംബന്ധിച്ച് മന്ത്രി പ്രത്യേക കുറിപ്പ് പുറത്തിറക്കും. വിഷയത്തിൽ കോടതി ഇടപെടില്ലെന്നാണ് പ്രതീക്ഷ. “എന്റെ മകൾക്ക് വാക്സിനേഷൻ നൽകുന്നില്ലെന്ന് ഞാൻ വ്യക്തമാക്കുന്നു,” അദ്ദേഹം അറിയിച്ചു.