മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചതായി മമത; തെറ്റെന്ന് ചാരിറ്റി വക്താവ്
മദർ തെരേസയുടെ പേരിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. എന്നാൽ ഇക്കാര്യം തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതിനെക്കുറിച്ച് അറിയില്ലെന്നുമാണ് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാർ പ്രതികരിച്ചത്.
മാത്രമല്ല, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും ബാങ്ക് ഇടപാടുകൾ നന്നായി നടക്കുന്നുണ്ടെന്നും സുനിത മാധ്യമങ്ങളോട് പറഞ്ഞു . മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രം മരവിപ്പിച്ചതായി മമത ബാനർജി തിങ്കളാഴ്ച പറഞ്ഞിരുന്നു. ഈ നീക്കം മിഷണറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ ദുരിതത്തിലാക്കിയതായും ആരോപണങ്ങളുയർന്നിരുന്നു.
“ക്രിസ്മസ് ആഘോഷിക്കുന്ന ദിനത്തിൽ, കേന്ദ്ര മന്ത്രാലയം മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി. അവരുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുന്നു,” എന്നായിരുന്നു മമത ട്വീറ്റ് ചെയ്തത്