ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിക്ക് 76 അഭിഭാഷകരുടെ കത്ത്

single-img
27 December 2021

ഹരിദ്വാറിലെ ധര്‍മ സന്‍സദ് വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തില്‍ ന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി തുടങ്ങിയവരെല്ലാം നടത്തിയ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയര്‍ന്ന സംഭവത്തില്‍ സുപ്രിംകോടതിക്ക് 76 അഭിഭാഷകരുടെ കത്ത്.

സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് അഭിഭാഷകർ കത്തെഴുതിയത്. ഇതുവരെ വിഷയത്തില്‍ പൊലീസ് നടപടി കാര്യക്ഷമമല്ല, അതുകൊണ്ടുതന്നെ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

രാജ്യത്ത് ഒരു സമൂഹത്തെ മുഴുവൻ കൊല ചെയ്യാനുള്ള പരസ്യമായ ആഹ്വാനമാണുണ്ടായത്. ദേശീയ ഐക്യത്തിന് ഭീഷണിയാണ് സമാനമായ പ്രസംഗങ്ങള്‍. മാത്രമല്ല രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്‍ലിംകളുടെ ജീവൻ അപകടത്തിലാക്കുന്നതാണ് ഇത്തരം കൊലവിളിയെന്നും കത്തില്‍ പറയുന്നു.

ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, അഞ്ജന പ്രകാശ് തുടങ്ങിയ അഭിഭാഷകരാണ് കത്തയച്ചത്.ഹരിദ്വാറിലെ പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.