യുപി സർക്കാരിന്റെ വാദം തെറ്റ്; ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

single-img
24 December 2021

രാജ്യമാകെ രൂക്ഷമായി ബാധിച്ച കൊവിഡ് രണ്ടാം തരംഗ സമയത്ത് രോഗത്താൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളിയിട്ടില്ലെന്ന യുപി സര്‍ക്കാറിന്റെ വാദം തെറ്റെന്ന് തെളിയുന്നു.നദിയിൽ ധാരാളമായി മൃതദേഹങ്ങള്‍ ഒഴുക്കിയിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത് നാഷണല്‍ ക്ലീന്‍ ഗംഗ ആന്‍ഡ് നമാമി ഗംഗ തലവന്‍ രാജീവ് രഞ്ജന്‍ മിശ്രയാണ്.

അദ്ദേഹത്തിന്റെ ‘ഗംഗ റീ ഇമാജിങ്, റെജുവനേറ്റിങ്, റീകണക്ടിങ്’ എന്ന പുസ്തകത്തിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തല്‍ അടങ്ങിയിട്ടുള്ളത്. രോഗം നിയന്ത്രണാതീതമാകുകയും മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും ശ്മശാനങ്ങള്‍ മതിയാവാതെയും വന്നപ്പോള്‍ മൃതദേഹങ്ങള്‍ എളുപ്പത്തില്‍ തള്ളാന്‍ പറ്റുന്ന സ്ഥലമായി ഗംഗ മാറി- പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

1987 ലെ തെലങ്കാന കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്ര ഈ വർഷംഡിസംബര്‍ 31 ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെയാണ് വിവാദ വിഷയത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്. അതേസമയം , മൃതദേഹങ്ങള്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.