ജീവിതത്തിൽ ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് സ്ത്രീകൾ; തനിക്ക് സ്ത്രീകളെ പേടിയാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

single-img
22 December 2021

തന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് സ്ത്രീകളാണെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയുടെ ഇരുപതാം പതിപ്പ് ബൗണ്ട് എഡിഷൻ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഇതുപോലെ സ്ത്രീകളെകുറിച്ച് പലയിടത്തും മോശമായി സംസാരിക്കാനും സ്ത്രീകൾ ഉപദ്രവിച്ചെന്ന് പറയാനും കാരണം തനിക്ക് ജിവിതത്തിൽ ഒരുപാട് സ്ത്രീകളിൽ നിന്ന് മോശം അനുഭവം ഉണ്ടായതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ചെറുപ്പമായിരുന്നപ്പോൾ വീട്ടിലുള്ള സ്ത്രീകൾ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഏതു സ്ത്രീയെ കാണുമ്പോഴും അമ്മയെയും അമ്മൂമ്മയെയുമെല്ലാം ഓർമ വരുമെന്നും ചുള്ളിക്കാട് പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാൻ എഴുതിയത്. ആ അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. പക്ഷെ എന്റെഅനുഭവം അതാണ്. എനിക്ക് അതിനാൽ സ്ത്രീകളെ പേടിയാണ്.

കാരണം അവർ ഏതറ്റംവരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകൾ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാൻ അനുഭവിച്ചിട്ടുണ്ട് കുട്ടികാലത്ത്,’ ചുള്ളിക്കാട് പറഞ്ഞു.

തന്റെ അനുഭവം മാറാത്തിടത്തോളം കാലം തന്റെ ഉള്ളിൽ അത് ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയേയും അമ്മുമ്മയേയും ഓർമ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാൽ കൊല്ലാനുള്ള ആഗ്രഹം എന്നാണർഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അതെന്റെ അനുഭവമാണ്. ഞാനത് പറയും. കാരണം എനിക്കെന്റെ അമ്മയേയും സ്ത്രീകളെയും അങ്ങനെ പുകഴ്‌ത്തേണ്ട കാര്യമില്ല. നന്മയിലും തിന്മയിലും സ്ത്രീ- പുരുഷഭേദമില്ല,’ ചുള്ളിക്കാട് പറഞ്ഞു.

സീരിയലുകളിൽ പലപ്രശ്‌നങ്ങൾ ഉണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും നോവലുകളിൽ വയലൻസ് കൈകാര്യം ചെയ്യുന്നത്ര സീരിയലുകളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഒരു സീരിയലിലും പതിനാറായിരത്തിയെട്ട് ഭാര്യമാരുള്ള നായകനില്ല. ഒരു സീരിയലിലും ഗർഭിണിയായ ഭാര്യയെ കാട്ടിൽ വലിച്ചെറിയുന്ന ഭർത്താവില്ല. ഒരു സീരിയലിലും മനുഷ്യനും മൃഗവുമല്ലാത്ത ആളില്ല. കഥകളിയിൽ കാണിക്കുന്നതുപോലെ മടിയിൽ കിടത്തി മാറ് പിളർന്ന് ചോരക്കുടിക്കുന്ന വയലൻസില്ല.

രജസ്വലയായ സ്ത്രീയെ വലിച്ചിഴച്ചുകൊണ്ടുവന്ന് തുണി അഴിക്കുന്ന പരിപാടി ഒരു സീരിയലിലും കാണിക്കാറില്ല. വസ്ത്രാക്ഷേപം അടക്കം കഥകളി രംഗത്ത് കാണിക്കുന്ന വയലൻസിന്റെ ഏഴയലത്ത് സീരിയലിലെ വയലൻസ് വരില്ല,’ അദ്ദേഹം പറഞ്ഞു.