തിരുവല്ലയിലെ കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ട; വിജയരാഘവന്റെ പ്രതികരണവും സംശയം: കെ സുരേന്ദ്രൻ
തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ കൊലപാതക പിന്നിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുടെ കൃത്യമായ ആസുത്രണമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേസിൽ ദുരൂഹതയുണ്ടെന്നും പല സിപിഎം നേതാക്കൾക്കും ഇത് മുൻ കൂട്ടി അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.
ആർഎസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പറയാത്തത് മുഖ്യമന്ത്രിക്ക് സത്യമറിയാവുന്നത് കൊണ്ടാണ്. കൊലപാതകം ആർ എസ് എസിന്റെ തലയിൽ വെക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ”കൊലപാതകം നടന്നയുടൻ പോസ്റ്ററുകളും ഫളക്‌സും നിറഞ്ഞു. എ.വിജയരാഘവന്റെ പ്രതികരണവും സംശയം. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ആദ്യ പ്രതികരണം കൃത്യം നടത്തിയത് ഗുണ്ടാ സംഘമെന്ന് തെളിയിക്കുന്നതാണ്. പിന്നീട് പാർട്ടി ഇടപെട്ട് പോസ്റ്റ് പിൻവലിപ്പിച്ചു- അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ആദ്യ പ്രതികരണം രാഷ്ട്രീയ കൊലയല്ലെന്നായിരുന്നു.കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി ഫൈസലിന്റെ ഇടപെടൽ സംശയമുണ്ട്. മുഹമ്മദ് ഫൈസൽ സിപിഎമ്മിന്റെ കൊലപാതക സംഘത്തിലെ അംഗമാണ്. കണ്ണൂരുകാരൻ പത്തനംതിട്ട വന്ന് എങ്ങനെ കൊല നടത്തി? ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയത ഇതിന് പിന്നിലുണ്ട്. 5 പ്രതികളിൽ 4 പേരും സിപിഎം അനുഭാവികളാണ്. പോലീസ് അന്വേഷണത്തിൽ ഇടപെടൽ ഉണ്ടായി. വിദഗ്ധ സംഘത്തെ കൊണ്ടു അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.