ശബരിമല യുവതി പ്രവേശനം; ചീഫ് ജസ്റ്റീസിന് കത്തെഴുതി മുൻ തന്ത്രിയുടെ ഭാര്യ
ശബരിമലയിലെ യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ക്ഷേത്രത്തിലെ മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റീസ് എൻവി രമണയ്ക്ക് കത്തയച്ചത്.
നേരത്തെ ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പമുണ്ട്. കത്തിലൂടെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഭരണഘടന ബെഞ്ച് വേഗത്തിൽ പരിഗണിക്കണമെന്ന് ദേവകി അന്തര്‍ജനം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. തനിക്ക് ഇപ്പോൾ 87 വയസായി, വിധി കേള്‍ക്കുവാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയിലെന്നും ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികളിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസായിരുന്ന എസ്.എ ബോബ്ഡെ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ലായിരുന്നു. പിന്നീട് ആ ബെഞ്ചിലെ ജസ്റ്റീസ് ബോബ്ഡെ ഉൾപ്പടെ പല ജഡ്ജിമാരും വിരമിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.