ജനങ്ങളുടെ സഹകരണത്തോടെ വന്‍ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്: കെ സുധാകരൻ

single-img
2 November 2021

ജനകീയ സമരങ്ങള്‍ നടക്കുമ്പോൾ അതിനെതിരെ കള്ളക്കേസെടുത്ത് കോണ്‍ഗ്രസിന്റെ നാവടപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതു കേരളത്തില്‍ വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

സംസ്ഥാനത്തെ പൊലീസ് പിണറായിയുടെ ദാസ്യവേല ചെയ്യുകയാണ്. ഭരണപക്ഷത്തിരിക്കുന്നവരെ തലോടുകയും താലോലിക്കുകയും ചെയ്യുന്ന കേരള പൊലീസ് പ്രതിപക്ഷത്തുള്ളവരെ അടിച്ചൊതുക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയുമാണെന്നും അദ്ദേഹം ആരോപണം ഉയർത്തി.

ഇന്ധന വില വർദ്ധനവിനെതിരെ നടത്തിയ സമരത്തിന്റെ പേരിൽ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, വൈസ് പ്രസിഡന്റ് വി ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരെ കേസെടുത്ത് ജയിലിലടയ്ക്കാനുള്ള പിണറായിയുടെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഏര്‍പ്പാടാണ്.

ഇതൊന്നുംകൊണ്ട് സമരരംഗത്തുനിന്ന് കോണ്‍ഗ്രസിനെ പിന്മാറ്റാം എന്നു കരുതുന്നത് മൗഢ്യമാണ്. ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നോവുമോ എന്നാണ് പിണറായിയുടെ പേടി.

ഇവിടെഒരു നടന്റെ വിഷയം പൊക്കിപ്പിടിച്ച് പെട്രോള്‍ വില വിഷയം തമസ്‌കരിക്കാനാണ് ബി ജെ പിയും സി പി എമ്മും ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനമൂലം നിന്ന് ഉരുകുമ്പോഴാണ് കോണ്‍ഗ്രസ് ഇതിനെതിരേ സമരം നടത്തിയത്. വളരെ നാളുകളായി നടന്നുവരുന്ന സമരത്തിന്റെ തുടര്‍ച്ചയാണിത്.

നിയമ പ്രകാരം എല്ലാ നടപടി ക്രമങ്ങളും പാലിച്ച് നടത്തിയ സമരമുഖത്തേക്ക് ഇരച്ചു കയറിയ സിനിമ നടന്റെ പ്രവര്‍ത്തിയും പരസ്യമായ പുലഭ്യം പറച്ചിലുമെല്ലാം ജനങ്ങള്‍ കണ്ടതാണ്. അതിനെതിരേ ചെറുവിരല്‍ പോലും അനക്കാത്ത പൊലീസ് ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച നേതാക്കളെയാണ് ജയിലിലടയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ സഹകരണത്തോടെ വന്‍ പ്രക്ഷോഭത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.