ലോകത്തിലെ അവസാന പ്രതീക്ഷ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയുടെ ചിത്രം; ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം
ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോയുമായി ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വ്യക്തമാക്കി പത്രം. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു തങ്ങളുടേതെന്ന പേരില്‍ പ്രധാമന്ത്രി മോദിയുടെ ചിത്രം പ്രചരിക്കുന്നത് തെറ്റാണെന്ന് പത്രം അറിയിച്ചത്. ലോകത്തിലെ അവസാന പ്രതീക്ഷ (ലാസ്റ്റ് ബെസ്റ്റ് ഹോപ് ഓഫ് ഏര്‍ത്ത്) എന്ന ക്യാപ്ഷനില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ മോദിയെ കവര്‍ ചെയ്തു എന്ന രീതിയിലായിരുന്നു സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലുള്‍പ്പെടെ ചിത്രം വ്യാപകമായി ചിത്രം പ്രചരിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും സ്നേഹിക്കപ്പെടുന്ന, ഏറ്റവും ശക്തനായ നേതാവ് നമ്മളെയെല്ലാം അനുഗ്രഹിക്കാന്‍ ഇവിടെയെത്തിയെന്നും വ്യാജമായി നിര്‍മ്മിച്ചെടുത്ത ഈ ചിത്രത്തില്‍ എഴുതിയിരുന്നു. അവസാന ആഴ്ചയിലെ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്.
” ഇത് കൃത്രിമമായി ഉണ്ടാക്കപ്പെട്ട ചിത്രമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും റീഷെയര്‍ ചെയ്യുന്നതും തെറ്റിധാരണയുണ്ടാക്കുകയും അസ്ഥിരത ഉണ്ടാക്കുകയേ ചെയ്യുകയുള്ളുവെന്നും ന്യൂയോര്‍ക്ക് ടൈംസ് ട്വീറ്റ് ചെയ്തു. ഇതോടൊപ്പം നരേന്ദ്ര മോദിയെക്കുറിച്ച് തങ്ങള്‍ ചെയ്ത വസ്തുതാപരമായ വാര്‍ത്തകളുടെ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വീറ്റ്.