ഗോവയിലെ ബിജെപി ബീഫ് പാര്‍ട്ടിയായി മാറി; വിമർശനവുമായി ശിവസേന
ഗോവയിൽ ഇപ്പോൾ ബി ജെ പി പൂർണ്ണമായും ഒരു ബീഫ് പാര്‍ട്ടിയായി മാറിയെന്ന വിമർശനവുമായി ശിവസേന. ബിജെപിയെ ഹിന്ദുക്കളുടെ രക്ഷകരാണെന്ന് ഗോവയിലെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നും ബി ജെ പിയുടെ ഹിന്ദുത്വം ഒരു മുഖംമൂടിയാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.
രാജ്യമാകെ ബീഫ് നിരോധിക്കണമെന്ന് ബിജെപി പറയുമ്പോള്‍ ഗോവയിലാവട്ടെപശുവിറച്ചി എത്ര വേണമെങ്കിലും കിട്ടുമെന്നും ലേഖനത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തിൽ ഉടൻതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശിവസേനയുടെ വിമര്‍ശനം.
സംസ്ഥാനത്ത് ബി ജെ പിയെ അധികാരത്തില്‍ കൊണ്ടുവന്ന മനോഹര്‍ പരീക്കര്‍ കാസിനോ ചൂതാട്ടത്തിനെതിരെ പൊരുതിയെങ്കിലും അതേ ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ കാസിനോ മുതലാളികളുടെ അടിമയായെന്നും എഡിറ്റോറിയലില്‍ ആരോപിക്കുന്നു.