ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം നൽകുന്നു; വിദ്വേഷ പരാമർശവുമായി കത്തോലിക്ക വൈദികന്
സംസ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന വിദ്വേഷ പരാമര്‍ശവുമായി സിറിയന്‍ കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറ.
കഴിഞ്ഞ ദിവസം ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ശക്തമാകുന്നതിനിടെ പുതിയ വിദ്വേഷ പ്രചരണവുമായി ഫാദര്‍ റോയി കണ്ണന്‍ചിറ എത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങിനെ: ‘കോട്ടയത്തുള്ള ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടുപോയത് ഈഴവരാണ്. അതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്.
അതേസമയം ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’ 2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാദര്‍ റോയി കണ്ണന്‍ചിറ. കൊച്ചേട്ടന് എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ റോയി കണ്ണന്‍ചിറ കൈകാര്യം ചെയ്യുന്നുണ്ട്.