ഒരു മത്സരത്തില്‍ ഏഴു വിക്കറ്റുകൾ; ട്വന്റി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടവുമായി നെതര്‍ലന്‍ഡ്‌സ് വനിതാ പേസര്‍
അന്താരാഷ്‌ട്ര ട്വന്റി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി നെതര്‍ലന്‍ഡ്‌സിന്റെ വനിതാ പേസര്‍ ഫ്രെഡറിക് ഓവര്‍ഡിക്. ടി20യിലെ ഒരു മത്സരത്തില്‍ ഏഴു വിക്കറ്റ് വീഴ്ത്തുന്ന ആദ്യതാരമായാണ് ഓവര്‍ഡിക് റെക്കോഡ് സൃഷ്ടിച്ചത്.
ട്വന്റി20 ക്രിക്കറ്റില്‍ പുരുഷ താരങ്ങളാരും ഇതുവരെ ഏഴ് വിക്കറ്റ് വീഴ്ത്തിയിട്ടില്ല. ഇന്ന് സ്‌പെയ്‌നിലെ കാര്‍ട്ടഗെന വേദിയൊരുക്കിയ ഐസിസി വനിതാ ട്വന്റി20 ലോക കപ്പ് യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ ഫ്രാന്‍സിനെതിരെയാണ് ഓവര്‍ഡിക്കിന്റെ ഈ പ്രകടനം.
വെറും നാല് ഓവറില്‍ കേവലം മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് ഓവര്‍ഡിക് ഏഴ് ഫ്രഞ്ച് താരങ്ങളെ പുറത്താക്കിയത്. നാലിൽ രണ്ട് ഓവറുകള്‍ മെയ്ഡനും ആയിരുന്നു. ഓവര്‍ഡിക്കിന്റെ മികച്ച ബോളുകളിൽ ഫ്രഞ്ച് ബാറ്റ്സ്മാൻമാരിൽ ആറ് പേര്‍ ബൗള്‍ഡായും ഒരാള്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയുംപുറത്തായി.
ഇതോടെ ട്വന്റി20യിലെ ഏറ്റവും മികച്ച സ്‌പെല്ലിനുള്ള റെക്കോഡും ഓവര്‍ഡിക്കിന് സ്വതമായി. 2.1 ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടു കൊടുക്കാതെ ആറ് പേരെ പുറത്താക്കിയ നേപ്പാളിന്റെ അഞ്ജലി ചന്ദിന്റെ നേട്ടത്തെയാണ് ഓവര്‍ഡിക് പിന്നിലാക്കിയത്.