കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നശേഷം പ്രതി ആത്മഹത്യ ചെയ്തു

single-img
30 July 2021

കണ്ണൂർ സ്വദേശിനിയായ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. 24 വയസുള്ള മാനസക്ക് നേരെ ഇവരുടെ സുഹൃത്ത് രാഗിനാണ് വെടിയുതിർത്തത്. കണ്ണൂർ സ്വദേശിയായ ഇയാളും മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് മരിച്ചു. ഇന്ന്നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്.

നിലവില്‍ ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതുവരെയും കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. മാനസ കോളേജിനോട് ചേർന്ന ഹോസ്റ്റലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു.

നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വെച്ചാണ് വെടിവെച്ചത്. ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.