സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി
കേരളം നടത്തുന്ന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ന്യൂഡൽഹിയിലായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്
.”പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. കേരളത്തിലെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും നൽകി. കണ്ണൂരില്‍ അഴീക്കൽ തുറമുഖം വഴിയുള്ള കപ്പൽ ചരക്കുനീക്കം ആരംഭിച്ചത് ശ്രദ്ധയിൽപെടുത്തിയപ്പോള്‍ അത് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മോദി, വാരാണസി മുതൽ കൊൽക്കത്ത വരെയുള്ള കപ്പൽ റുട്ടിന്‍റെ പ്രത്യേക അനുഭവവും പങ്കുവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിലെ ഒരുകാര്യം പ്രത്യേകം ഓർക്കുന്നതായും പിണറായി എടുത്തു പറഞ്ഞു. ”കഴിഞ്ഞ തവണ സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ആ സമയം അദ്ദേഹം ഉന്നയിച്ചത് ഗെയിൽ പൈപ്പ്ലൈനിന്റെ കാര്യമാണ്. അത് എത്രയോ കാലമായി മുടങ്ങിക്കിടക്കുന്നു, പൂർത്തിയാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് പൂർത്തിയാക്കിയത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു.
ഇപ്പോള്‍ ഇടതുമുന്നണി രണ്ടാമതും ഭരണത്തിലേറിയതിനെ പ്രത്യേകം അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിന് എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്നും അേദ്ദഹം ഉറപ്പുനൽകി” -പിണറായി പറഞ്ഞു