ബ്രസീലിനെതിരേ മെസ്സി കളിച്ചത് പരിക്കുമായി; ആ വേദന അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടും: കോച്ച് ലയണൽ സ്കളോനി

single-img
11 July 2021

ഇന്നലെ നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ തോൽപ്പിച്ച് ജേതാക്കളായതിന് പിന്നാലെ അർജന്‍റീന നായകൻ ലണൽ മെസ്സിയെ പ്രകീർത്തിച്ച് കോച്ച് ലയണൽ സ്കളോനി. ഫൈനലിൽ മെസ്സി കളിച്ചത് പരിക്കുമായിട്ടാണെന്ന് കോച്ച് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

‘മെസ്സി ഇന്ന് ഫൈനലിൽ കളിച്ചത് എത്രത്തോളം വേദന അനുഭവിച്ചുകൊണ്ടാണെന്ന് അറിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ ഇഷ്ടപ്പെടും. എത്രത്തോളം ഫിറ്റ് അല്ലെന്ന് മനസ്സിലാക്കിയാലും അദ്ദേഹത്തെ പോലൊരു കളിക്കാരനെ കളത്തിലിറക്കാതിരിക്കാൻ ആ സമയം ആകുമായിരുന്നില്ല. പ്രത്യേകിച്ച് ഇന്നത്തെ കളിയിലും ഇതിന് മുമ്പത്തെ കളിയിലും’ -സ്കളോനി പറഞ്ഞു.

പക്ഷെ എന്തായിരുന്നു മെസ്സിക്ക് പറ്റിയ പരിക്ക് എന്ന് സ്കളോനി വ്യക്തമാക്കിയില്ല. സെമി ഫൈനലില്‍ 55–ാം മിനിറ്റിൽ ഫ്രാങ്ക് ഫാബ്രയുടെ പരുക്കൻ ടാക്കിളിൽ പൊട്ടിയ ഉപ്പൂറ്റിയിൽ ബാൻഡേജിട്ടായിരുന്നു മെസ്സി കളി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്‍റെ കാലിലെ പിന്‍തുട ഞരമ്പിന് പരിക്കുണ്ട് എന്നാണ് പറയപ്പെടുന്നത്.

ലോക ക്ലബ് ഫുട്ബാളിൽ തുടര്‍ച്ചയായി നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും രാജ്യാന്തര ഫുട്ബാൾ കിരീടം കിട്ടാക്കനി ആയപ്പോൾ ‘കിരീടമില്ലാത്ത രാജാവ്’ എന്ന് വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു കോപ്പയിലെ മെസ്സിയുടെ പ്രകടനമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.