ഒരിക്കൽ എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന വാശിയിലാണ് സെക്കന്റ് ഷോയില്‍ എത്തിയത്: ഗൗതമി നായര്‍
ദുല്‍ഖര്‍ സല്‍മാൻ മലയാള സിനിമയിൽ അരങ്ങേറിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെതന്നെ രംഗത്തെത്തിയ നായികാ നടിയാണ് ഗൗതമി നായര്‍. അതിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ഫഹദ് ചിത്രമായ ഡയമണ്ട് നെക്ലസിലും ഗൗതമി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ, തന്റെ ചിത്രമായ സെക്കന്റ് ഷോയിലെത്തിയതിനെപ്പറ്റി തുറന്നു പറയുകയാണ് ഗൗതമി
ഗൗതമിയുടെ വാക്കുകൾ ഇങ്ങിനെ:
‘ 2011ലായിരുന്നു ഒരു പുതിയ സംവിധായകന്റെ ചിത്രത്തില്‍ ഞാൻ വെറുതെ ഓഡിഷന് പോയത്. ആ കാലഘട്ടത്തിലെ മികച്ച നടന്‍മാര്‍ ഒക്കെ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. ഓഡിഷനിലേക്ക് അവര്‍ എന്റെ ഫോട്ടോസ് എടുത്തെങ്കിലും രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴെക്കും ആ പടത്തില്‍ വര്‍ക്ക് ചെയ്ത ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു ചിത്രത്തിലേക്ക് എന്നെ എടുക്കുന്നില്ല എന്ന്. ഒരുആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും എന്നെ കാണുവാൻ അത്ര ഭംഗിയില്ലാത്തതുകൊണ്ടാണ് എടുക്കാത്തത് എന്നാണ് കേട്ടതെന്ന് ആ ചേട്ടന്‍ പറഞ്ഞു.
ആ അഭിപ്രായം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ആ സമയത്തുതന്നെയായിരുന്നു സെക്കന്റ് ഷോയിലേക്കുള്ള ഓഡിഷന്‍ വിളിച്ചത്. അതിലേക്ക് ഒരു കസിന്‍ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. അത് അണിയറ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെടുകയും എന്നെ ഓഡിഷന് വിളിക്കുകയും ചെയ്തു. നേരത്തെ ഉണ്ടായ ഒരു വാശിയില്‍ ഈ പടം എങ്ങനെയെങ്കിലും ചെയ്ത്, മുമ്പ് എന്നെ വേണ്ട എന്ന് വെച്ചവരെ കാണിച്ചുകൊടുക്കണം എന്ന തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് ഞാൻ സെക്കന്റ് ഷോയില്‍ എത്തിയത്,’
2012ല്‍ ദുൽഖർ ചിത്രമായ സെക്കന്റ് ഷോയിലൂടെ എത്തിയ ഗൗതമി പിന്നീടുള്ള രണ്ട് വര്‍ഷത്തിനിടെ നാല് ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്. ഡയമണ്ട് നെക്ലസ്, ചാപ്‌റ്റേഴ്‌സ്, കൂതറ എന്നിവയാണ് ഗൗതമിയുടെ മറ്റ് ചിത്രങ്ങള്‍.