രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാകും; അസമിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്
അസമിലെ ജനകീയനായ കോണ്‍ഗ്രസ് നേതാവും നിലവിലെ എംഎല്‍എയുമായ രൂപ്‌ജ്യോതി കുര്‍മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. വളര്‍ന്നുവരുന്ന യുവനേതാക്കളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കുമെന്നും കുര്‍മി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും മത്സരിച്ച് നാലു തവണ എംഎല്‍എയായിട്ടുള്ള കുര്‍മി തന്റെ നിയമസഭാംഗത്വവും രാജിവച്ചു. ഈ നടപടിക്ക് പിന്നാലെ കുര്‍മിയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തു. അസമിലെ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 28 ആയി.
”സംസ്ഥാനത്തെ ഗോത്ര വിഭാഗമായ തേയില തൊഴിലാളികളുടെ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസിലെ ഒരേ ഒരു പ്രതിനിധിയാണ് ഞാന്‍. എന്റെ കോണ്‍ഗ്രസ് പാർട്ടി വിട്ടുപോകൽ പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കും”- അദ്ദേഹം പറഞ്ഞു. ”ഞാൻ കോൺഗ്രസിനായി ചോരപോലും ചീന്തിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും പാർട്ടിക്കുള്ളിൽ വിലയില്ല” കുർമി കൂട്ടിച്ചേർത്തു.