വാക്സീന്‍നയത്തിലെ സത്യവാങ്മൂലം ജഡ്ജിമാരെക്കാള്‍ മുന്‍പ് മാധ്യമങ്ങള്‍ക്ക്; ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു സുപ്രീംകോടതി

single-img
10 May 2021

കോവിഡ് വാക്സീന്‍റെ വില നിര്‍ണയത്തിലടക്കമുള്ള വാക്സീന്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എല്ലാവര്‍ക്കും വാക്സീന്‍ സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ സത്യവാങ്മൂലം ജഡ്ജുമാര്‍ക്ക് ലഭിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്നും വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

വാക്സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്സിന്‍ ലഭ്യമാക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് വാക്സിന്‍ നയം രൂപീകരിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പക്ഷപാതരഹിതമായി വാക്സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം. 

അതിരൂക്ഷമായ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പണം വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ല എന്നുറപ്പ് വരുത്തിയതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക റിസ്‌ക് നിര്‍മ്മാതാക്കള്‍ എടുത്തിട്ടുണ്ട് . നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ഇടപെടുന്നതായുള്ള സ്റ്റാറ്റിറ്യുട്ടറി വ്യവസ്ഥകള്‍ അവസാന മാര്‍ഗ്ഗമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

 വാക്സീന്‍ സൗജന്യമായി എല്ലാവര്‍ക്കും ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ സത്യവാങ്മൂലം ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് ജഡ്ജുമാര്‍ക്ക് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

എന്നാല്‍ മാധ്യമങ്ങള്‍ സത്യവാങ്മൂലത്തിലെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും അതില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് തടയാന്‍ കഴിയില്ലെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. കേസ് വ്യാഴാഴ്ച്ച പരിഗണിക്കും.