സംസ്ഥാനത്തെ സ്ഥിതി രൂക്ഷം; ഓക്സിജൻ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കും; ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായി: മുഖ്യമന്ത്രി
സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണെന്നും രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർദ്ധിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ:
കേരളത്തിൽ ആരോഗ്യപ്രവർത്തകരുടെ എണ്ണക്കുറവ് വലിയ പ്രശ്നമായി മുന്നിലുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 13625 പേർ കൊവിഡ് ബ്രിഗേഡിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. ഇതും പോരാത്ത അവസ്ഥയാണ്. കൂടുതൽ പേർ കൊവിഡ് ബ്രിഗേഡിലേക്ക് വരണം. ഇതിനായി മാധ്യമങ്ങളിൽ സർക്കാർ പരസ്യം നൽകിയിട്ടുണ്ട്. കൂടുതൽ ആളുകൾ സേവനസന്നദ്ധരായി രംഗത്ത് വന്ന് കൊവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്ത് ആകെയുള്ള ചിത്രം സ്ഥിതിഗതികൾ രൂക്ഷമാവുന്നു എന്നാണ്.
തിരുവനന്തപുരത്ത് കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ക്രമീകരണം ഉറപ്പാക്കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സുഗമമായി നടക്കുന്നുണ്ട്. മാസ് വാക്സിനേഷൻ നടക്കുന്ന ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ തഹസിൽ ദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. ഇന്ന് അവലോകനയോഗം ചേർന്ന് നിലവിലെ സാഹചര്യം പരിശോധിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും.
നിയന്ത്രണം പാലിക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. ഓക്സിജൻ ലഭ്യതയും യോഗം വിലയിരുത്തി. പ്രതിസന്ധി മുൻകൂട്ടി കണ്ട് കൂടുതൽ ഒരുക്കങ്ങൾ നടത്തുന്നുണ്ട്. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കും. എല്ലാ ആശുപത്രികളിലും സിഎഫ്എൽടിസികളിലും ഓക്സിജൻ സപ്ലൈ ഉറപ്പാക്കും.
ഇഎസ്ഐ കോർപ്പറേഷൻ കീഴിലെ ആശുപത്രികളിലെ ബെഡുകൾ ഓക്സിജൻ ബെഡുകളാക്കി മാറ്റും. ജയിലിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് പരോൾ നൽകുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ആക്ടീവ് കേസുകൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 250 ശതമാനം വർദ്ധിച്ചു.
ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കൂടി വരികയാണ്. മൂന്ന് വകഭേദങ്ങളിലുള്ള വൈറസ് കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. വകഭേദം സംഭവിച്ച വൈറസ് അതിവേഗം പടരുന്നുണ്ട്. രോഗവ്യാപനം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യ ഉയരും. നമ്മുടെ ആരോഗ്യമേഖലയ്ക്ക് താങ്ങാവുന്നതിലും അധികമായി രോഗികളുടെ എണ്ണം ഉയർന്നാൽ കൃത്യമായ ചികിത്സ അനുവദിക്കാൻ തടസമുണ്ടാവും. അത്തരം സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതെ നാം ജാഗ്രതയോടെ പ്രവർത്തിക്കണം.
എല്ലാവരും കൃത്യമായി മാസ്ക ധരിക്കുക. പറ്റിയാൽ എൻ 95 മാസ്ക് തന്നെ ധരിക്കുക. അല്ലെങ്കിൽ എൻ 95 മാസ്ക് ധരിക്കുക. അടച്ചിട്ട സ്ഥലങ്ങളിൽ സമ്പർക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം. ഇതൊക്കെ വീണ്ടും വീണ്ടും പറയുന്നത് നിലവിലെ സാഹചര്യം അതിജീവനം ഇതൊക്കെ പ്രധാനപ്പെട്ടതാണ് എന്നതിനാലാണ്. ജനതിക വ്യതിയാനം വന്ന വൈറസിനെതിരെ വാക്സിനുകൾക്ക് പ്രതിരോധം തീർക്കാനാവില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കേരളത്തിൽ കണ്ടെത്തിയതിൽ ഡബിൾ മ്യൂട്ടൻ്റെ വകഭേദത്തിന് മാത്രമാണ് അൽപമെങ്കിലും വാക്സിനെ ചെറുക്കാൻ കഴിവുള്ളത് ബാക്കി എല്ലാത്തരം വൈറസ് വകഭേദങ്ങൾക്കും വാക്സിൻ ഫലപ്രദമാണ്.