സര്‍ക്കാര്‍ വില്‍ക്കേണ്ട റെംഡിസീവര്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലെത്തിയത് എങ്ങനെ; കേന്ദ്രത്തോട് ചോദ്യവുമായി ബോംബെ ഹൈക്കോടതി

single-img
27 April 2021

കൊവിഡ് വൈറസ് വ്യാപനത്തിനെതിരെ ഉപയോഗിക്കുന്ന അവശ്യമരുന്നായ റെംഡിസീവര്‍ ഇന്ത്യയില്‍ സ്വകാര്യ വ്യക്തികള്‍ വന്‍ തോതില്‍ വില്‍ക്കുന്നതെങ്ങനെയെന്ന ചോദ്യവുമായി കേന്ദ്രത്തോട് ബോംബെ ഹൈക്കോടതി.വിവിധ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് നല്‍കുന്ന മരുന്നാണ് റെംഡിസീവറെന്നും രോഗവ്യാപനം രൂക്ഷമായതിന് പിന്നാലെ സ്വകാര്യ വ്യക്തികള്‍ ഇവ മാര്‍ക്കറ്റിലെത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും കോടതി പറഞ്ഞു.

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുല്‍ക്കര്‍ണി എന്നിവര്‍ അധ്യക്ഷയായ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. ഇതോടൊപ്പം തന്നെ അഹമ്മദ്‌നഗറിലെ ബി ജെ പി എം പിയായ ഡോ. സുജയ് വിഖേ പട്ടേലിന് 10000 ഡോസ് റെംഡിസീവര്‍ എങ്ങനെ കിട്ടിയെന്നും കോടതി ചോദിക്കുകയുണ്ടായി.

പ്രതിസന്ധി ഘട്ടത്തില്‍ മരുന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും അത് ലഭ്യമാക്കുകയാണ് വേണ്ടതെന്നും അല്ലാതെ കുറച്ചുപേര്‍ മാത്രം അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.