കോവിഷീൽഡിന്റെ വില തീരുമാനിക്കാനുള്ള അവകാശം സിറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടോ ?

single-img
25 April 2021

ഓക്സ്‌ഫോർഡ് സർവ്വകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ സാറ ഗിൽബെർട്ട് (Professor Sarah Gilbert) എന്ന ശാസ്ത്രജ്ഞയാണ് കോവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വിൽക്കുന്ന വാക്സിൻ കണ്ടു പിടിച്ചത്. ഈ വാക്സിന്റെ ശരിയായ പേര് ChAdOx1 (Chimpanzee Adenovirus Oxford 1) എന്നാണ്.

2020 ജനുവരി 15 നാണു ബ്രിട്ടനിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിന് രണ്ടു ദിവസം മുന്നേ തന്നെ, അതായത് ജനുവരി 13-ന് തന്നെ ഈ വാക്സിൻ തയ്യാറായിരുന്നു എന്നതാണ് കൗതുകകരമായ സംഗതി. എങ്ങനെ ആണ് കോവിഡ് തങ്ങളുടെ രാജ്യത്തെത്തുന്നതിന് മുൻപ് തന്നെ വാക്സിൻ വികസിപ്പിക്കാൻ ഓക്സ്ഫോർഡ് സർവ്വകലാശാലയ്ക്ക് സാധിച്ചത് ?

പരമ്പരാഗത വാക്സിനേഷനിൽ – നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ രോഗപ്രതിരോധ പ്രോഗ്രാം ഉൾപ്പെടെ – യഥാർത്ഥ വൈറസിന്റെ കൊല്ലപ്പെട്ടതോ ദുർബലമായതോ ആയ ഒരു രൂപം അല്ലെങ്കിൽ അതിന്റെ ശകലങ്ങൾ ശരീരത്തിൽ കുത്തിവയ്ക്കുകയാണ് ചെയ്യുക. എന്നാൽ ഇവ വികസിപ്പിക്കാൻ വളരെ കാലം എടുക്കും. കോവിഡ് വാക്സിൻ വികസിപ്പിച്ചതിലേയ്ക്ക് നയിച്ച ഗവേഷണം 2014-ലുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ എബോള ഔട്ബ്രേക്കിനു ശേഷം തന്നെ തുടങ്ങിയതാണ്- കോവിഡ് രോഗം പടരുന്നതിനും ഏകദേശം ആറുവർഷം മുൻപ്.

അങ്ങനെ ChAdOx1 വാക്സിൻ്റെ ചരിത്രം 2014 -ലെ എബോള ഔട്‍ബ്രെക്കിലാണ്‌ തുടങ്ങുന്നത്. ആ സമയത്ത് എബോളക്കെതിരെ ഉണ്ടാക്കിയ വാക്സിനിൽ കോവിഡിന് വേണ്ട ജനിതകമാറ്റം വരുത്തിയ വാക്സിൻ ആണ് ChAdOx1. പ്രൊഫെസ്സർ സാറയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ‌ ഒരു സാധാരണ ജലദോഷ വൈറസ് എടുത്ത് അത് ചിമ്പാൻ‌സികളിൽ കുത്തിവെച്ചാണ് ഏതുതരം ഫ്ലൂവിനെയും പ്രതിരോധിക്കുന്ന ഒരു വാക്സിൻ ഉണ്ടാക്കി എടുത്തത്. ചിമ്പാൻസികളിൽ നിന്നുള്ള വൈറസ് ജനിതകമാറ്റം വരുത്തിയവയായതിനാൽ ഇത് മനുഷ്യരിൽ അണുബാധയുണ്ടാക്കില്ല. ആക്രമണത്തിനായി രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കാൻ തക്കവണ്ണമുള്ള ജനിതക ബ്ലൂപ്രിന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് അസുഖങ്ങൾക്കു അനുസരിച്ചു പരിഷ്കരിക്കാനാകും. അങ്ങനെ ഓക്സ്ഫോർഡ് ഗവേഷകർ ChAdOx1 – അല്ലെങ്കിൽ ചിമ്പാൻസി അഡെനോവൈറസ് ഓക്സ്ഫോർഡ് വൺ എന്ന വാക്സിൻ നിർമ്മിച്ചു.

കോവിഡിന് മുമ്പ്, 330 പേർക്ക് ഇൻഫ്ലുവൻസ മുതൽ സിക്ക വൈറസ് വരെയും പ്രോസ്റ്റേറ്റ് കാൻസർ മുതൽ ഉഷ്ണമേഖലാ രോഗമായ ചിക്കുൻഗുനിയ വരെയും രോഗങ്ങൾക്ക് ChAdOx1 അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ നൽകിയിരുന്നു.

ഇനി ശ്രദ്ധിച്ചു വായിക്കൂ- രാഷ്ട്രീയമാണ്

ഓക്സ്ഫോർഡ് പൊതുജനത്തിന്റെ ഫണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ഒരു സർക്കാർ സർവ്വകലാശാലയാണ്. വാക്സിൻ ഉണ്ടാക്കിയാൽ മാത്രം പോരാ, അതിനൊരു ട്രയൽ പ്രോസസ്സ് ഉണ്ട്. പല തരത്തിൽ ഉള്ള പല പ്രായത്തിൽ ഉള്ള ഒട്ടനവധി ആളുകളിൽ ടെസ്റ്റ് നടത്തണം. അതിനായി ഓക്സ്ഫോർഡ് സർവ്വകലാശാല, വാക്സിൻ ഉണ്ടാക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള കമ്പനികളെ ക്ഷണിച്ചു. പക്ഷേ അവർ ചില നിബന്ധനകൾ മുന്നോട്ടുവെച്ചു – ഈ വാക്സിൻ പാൻഡെമിക് പീരിയഡ് കഴിയുന്നത് വരെ എങ്കിലും നിർമാണ ചിലവിൽ തന്നെ നൽകണം. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വാക്സിൻ ലാഭമെടുക്കാതെ നൽകണം. ഏതാണ്ട് 200 കോടി ഡോസുകൾ എങ്കിലും അങ്ങനെ നൽകണം. അതിൽ തന്നെ ബ്രിട്ടനിൽ 40 കോടി നൽകണം.

ഈ സമയമായപ്പോഴേക്കും പ്രമുഖ വാക്സിൻ നിർമ്മാണകമ്പനികൾ എല്ലാം തന്നെ അവരുടേതായ രീതിയിലോ രാജ്യങ്ങളുടെ ഗവണ്മെന്റുകളുടെ സഹായത്തോടെയോ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇരുന്നൂറു കോടി ഡോസുകൾ വാക്സിൻ ഉണ്ടാക്കാനുള്ള ചെലവിൽത്തന്നെ വിൽക്കണം എന്നതുകൊണ്ടും പുതിയ ടെക്‌നോളജി ആയതിനാൽ പരാജയപ്പെടാനുള്ള സാധ്യതകൾ കാരണവും വലിയ വാക്സിൻ നിർമ്മാണകമ്പനികൾ ഒന്നും ഓക്സ്ഫോർഡിന്റെ ഈ ഓഫറിൽ വലിയ താല്പര്യം കാണിച്ചില്ല.

അങ്ങനെ ആണ് ആസ്ട്രസെനിക എന്ന കമ്പനി വരുന്നത്. ആസ്ട്രസെനിക വാക്സിൻ ഉണ്ടാക്കുന്ന ബിസിനസിൽ വമ്പനൊന്നുമല്ല. നിലവിൽ ഒരേ ഒരു വാക്സിനെ അവരുടെ പേരിൽ പേറ്റന്റുള്ളു. കോവിഡ് രോഗം നിലവിലെ പാൻഡെമിക്ക് (സർവ്വവ്യാപിയായ മഹാമാരി) എന്ന അവസ്ഥ മാറി എൻഡെമിക്ക് (പ്രാദേശിക വ്യാധി) എന്ന അവസ്ഥയിൽ പല രാജ്യങ്ങളിലും തുടരും. അപ്പോൾ വാസ്കിനുകൾ തുടർന്നും വിറ്റഴിക്കപ്പെടും. മാത്രമല്ല വാക്സിൻ തുടർന്നും ഒരു കൃത്യമായ കാലയളാവിൽ എടുക്കേണ്ടിയും വന്നേക്കാം. അതിൽത്തന്നെ ഒരു കൊല്ലത്തിനു ശേഷം ലാഭമെടുത്താൽപ്പോലും വളരെ വലുതാണ്. കൂടാതെ ഫയ്സർ പോലെയുള്ള ആഗോള വാക്സിൻ കുത്തകകളോട് മത്സരിക്കാനും ലോകം മുഴുവൻ അറിയപ്പെടാനും ഉള്ള അവസരം ആണ് എന്നതൊക്കെ ആയിരിക്കാം ആസ്ട്രസെനിക ഇതിൽ ലാഭമായി കണ്ടത്.

ഓക്സ്ഫോർഡിന്റെ വ്യവസ്ഥകൾ അംഗീകരിച്ചു വാക്സിൻ ടെസ്റ്റുകൾ നടത്താനുള്ള പാർട്ണർഷിപ്പിനും അതിനു ശേഷം അത് വലിയ തോതിൽ ഉണ്ടാക്കാനും വിതരണം ചെയ്യാനും ലോകം മുഴുവൻ പാർട്ണർഷിപ്പുകളിൽ എത്താനും ഉള്ള ലൈസൻസ് ആസ്ട്ര സെനികക്കു കിട്ടി. ഒരേ ഒരു വ്യവസ്ഥയിൽ – പാൻഡെമിക്ക് കഴിയും വരെ എങ്കിലും ഇത് ഉണ്ടാക്കുന്ന ചിലവിൽ ലാഭമില്ലാതെ വിൽക്കണം.

ആസ്ട്ര സെനികയും ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റിയൂട്ടും കൂടി വാക്സിൻ ടെസ്റ്റുകൾ ബ്രിട്ടനിലെ ജനങ്ങളിൽ നടത്തി. ( ഒരു കാര്യം ഓർക്കുക ഈ ടെസ്റ്റിന് വേണ്ടി വന്ന സാധാരണമനുഷ്യർ എല്ലാവരും സ്വയം വോളണ്ടിയർ ആയി വന്നവർ ആണ്. ഒരു നാരങ്ങാ വെള്ളം പോലും പ്രതിഫലമായി വാങ്ങിയിട്ടില്ല.) ടെസ്റ്റുകൾ കഴിഞ്ഞു. അസ്ട്രസെനിക എന്നത് വാക്സിൻ ഉണ്ടാക്കി വലിയ പരിചയം ഉള്ള കമ്പനി അല്ല എന്ന് പറഞ്ഞല്ലോ – അതുകൊണ്ട് ഇത് മാസ് പ്രോഡക്‌ഷൻ നടത്താനായി ഇന്ത്യയിലും ബ്രസീലിലും ഒക്കെയുള്ള വാക്സിൻ ഉണ്ടാക്കുന്ന കമ്പനികൾക്ക് ഉത്പാദനത്തിനും വിതരണത്തിനും ഉള്ള ലൈസൻസിങ് നൽകി. ഇവിടെ മുതൽ മാത്രം ആണ് പൂനക്കാരൻ സൈറസ് പൂനവാല ചിത്രത്തിൽ വരുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിൻ ഉണ്ടാക്കുന്ന (തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ ഫോണുകൾ ഉണ്ടാക്കും എന്നത് പോലെ വെറുതെ ഉണ്ടാക്കുന്നു എന്നെ ഉള്ളു, കണ്ടുപിടിത്തം ഒന്നും ഇതുവരെ ഇല്ല) സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ആസ്ട്ര സെനിക ഉത്പാദനത്തിനും വിതരണത്തിനുമുള്ള കരാർ ഒപ്പിടുന്നു. നിലവിൽ വാക്സിൻറെ ഉടമ ആസ്ട്ര സെനികയും ഓക്സ്ഫോര്ഡും മാത്രമാണ്. ഓക്സ്ഫോർഡിനു സിറം ഇൻസ്റിറ്റ്യൂമായി യാതൊരു കരാറും ഇല്ല. അതിനാൽ തന്നെ ഈ വാക്സിൻ എന്ത് വിലക്ക് വിൽക്കണം എന്നത് തീരുമാനിക്കാനുള്ള ഒരു അവകാശവും അവർക്കില്ല. രണ്ടു ബില്യൺ വരെ, അല്ലെങ്കിൽ പാൻഡെമിക്ക് പീരിയഡ് തീരും വരെ കോസ്റ്റ് ആയ 2 ഡോളർ അതായത് 150 രൂപയ്ക്കു ഗവണ്മെന്റുകൾക്കു കൊടുക്കണം എന്ന് ഓക്സ്ഫോര്ഡും അസ്ട്ര സെനികയും ആയി കരാർ ഉണ്ട് താനും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ആകെ എടുത്ത റിസ്ക്ക് എന്നത് അവർ നിലവിൽ ഉണ്ടാക്കിക്കൊണ്ടിരുന്ന റാബിസ് വാക്‌സിൻ പോലെയുള്ള വാക്സിൻ ഉണ്ടാക്കുന്നതിന്റെ കൂടെ ഈ വാക്സിൻ ഉണ്ടാക്കാനായി അവരുടെ ഉല്പാദനശേഷി കൂട്ടാനായി കുറച്ചു പണം ചിലവഴിച്ചു എന്നത് മാത്രമാണ്. അതിനു പോലും കേന്ദ്രഗവണ്മെന്റിന്റെ സഹായം കിട്ടിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്.

ഇനി ചോദ്യങ്ങൾ?
  1. പ്രധാനമന്ത്രി വന്നിട്ട് ഒരു രാത്രി വാക്സിൻ പ്രൈവറ്റ് കമ്പനികൾക്കും ആശുപത്രികൾക്കും വാങ്ങാനും വിതരണം ചെയ്യാനും ഉള്ള അവകാശം കൊടുക്കുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ പൂനവാല പല തലത്തിൽ ഉള്ള വില തീരുമാനിക്കുന്നു. ഇന്ത്യാ ഗവണ്മെന്റുമായോ അല്ലെങ്കിൽ ആസ്ട്രസെനിക്കയുമായോ ഒരു ചർച്ചയും നടത്താനുള്ള സമയം ഉണ്ടാകാൻ സാധ്യത ഇല്ല. ബ്രിട്ടീഷ് ഗവണ്മെന്റിനു ആസ്ട്രസെനിക്ക ഇതേ വാക്സിൻ 2 ഡോളറി(150 രൂപ)നാണ് നൽകുന്നത്. വെറും 66 മില്യൺ മാത്രം ജനസംഖ്യ ഉള്ള രാജ്യത്ത് 400 മില്യൺ ഡോസുകൾ അങ്ങനെ കൊടുക്കണം. അപ്പോൾ മനസിലാക്കേണ്ടത് കോസ്റ്റ് പ്രൈസ് എന്നത് 150 രൂപ ആണെന്നല്ലേ? അപ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് 400 രൂപയും 600 രൂപയും എന്ന വിലകൾ ഏകപക്ഷീയമായി തീരുമാനിച്ചത് ഓക്സ്ഫോർഡും ആസ്ട്രസെനികയും തമ്മിലുള്ള നിർമാണച്ചെലവിൽ വിൽക്കണം എന്ന കരാറിന്റെ ലംഘനം അല്ലെ ?
  2. ആരോഗ്യമന്ത്രിയോ പ്രധാനമന്ത്രി നിയമിച്ച ഒരു കമ്മറ്റിയോ ആണോ ഈ വിലകൾ തീരുമാനിച്ചത് ? അങ്ങനെ ആണെങ്കിൽ ആ കമ്മറ്റി എവിടെ ?
  3. സിറം ഇന്സ്ടിട്യൂട്ടിന്റ ബിസിനസ് റിസ്ക് എന്നത് ഒരു വാക്സിൻ പൂർണ്ണമായും ട്രയൽ കഴിയും മുമ്പേ ഉല്പാദനത്തിന് വേണ്ടി ശേഷി കൂട്ടി എന്നതാണ്. അതിനായി കേന്ദ്രഗവണ്മെന്റിന്റെ വക ഗ്രാന്റ് കിട്ടുകയും ചെയ്തിരുന്നു. അപ്പോൾ എന്ത് വകുപ്പിൽ ആണ് ഇങ്ങനെ ഇരട്ടിയും നാലിരട്ടിയും വിലയിൽ ഈ അടിയന്തിര സാഹചര്യത്തിൽ വിൽക്കുന്നത് ?
  4. 150 രൂപയ്ക്കു വിറ്റാൽ പോലും ലാഭമാണ് എന്ന് മുൻപ് എൻ ഡി ടി വി യോട് പറഞ്ഞ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ എന്ത് കണക്കുകൂട്ടലിൻ്റെ അടിസ്ഥാനത്തിലാണ് 400- 600 രൂപ എന്ന വില തീരുമാനിച്ചത് ?
  5. 35000 കോടി രൂപ ഈ വർഷത്തെ ബഡ്ജറ്റിൽ നീക്കി വച്ചതാണ് 150 രൂപ വീതം ആണെങ്കിൽ രാജ്യത്തെ മുഴുവൻ ജനതയെയും വാക്സിനേറ്റ് ചെയ്യാനുള്ള വാക്സിൻ വാങ്ങാനുള്ള തുകക്ക് അത് മതി. എന്തായാലും വിതരണവും ഇൻജക്ഷനും സംസ്ഥാനങ്ങൾ ആണ് ചെയ്യുന്നത്. ആ തുക എവിടെ? എങ്ങനെ ആണ് ചിലവഴിക്കുന്നത് ?

സാറ ഗിൽബെർട് ഇന്നും രാവിലെ അവരുടെ ജോലിക്കായിട്ടു ഓക്സ്ഫോർഡിൽ എത്തിയിട്ടുണ്ടാകും. അവരുടെ ശമ്പളം ഒരു 20000 പൗണ്ടിൽ താഴെ മാത്രമാകും. ടാക്സൊക്കെ കഴിഞ്ഞു 12000 പൗണ്ടോ മറ്റോ. അവരുടെ മുഴുവൻ ജീവിതത്തിലെ അധ്വാനം ആണ്, ഈ വാക്സിൻ. അവരുടെ നല്ല മനസുകൊണ്ട് അത് ലോകത്തിനുപകരപ്പെടണം എന്നുകരുതി ഉണ്ടാക്കിയ കരാറാണ് ഇന്ത്യയിലെ രണ്ടു ക്രോണി കോർപ്പറേറ്റുകൾ ദുരുപയോഗം ചെയ്യുന്നത്. ഏഴാം ക്‌ളാസിൽ പഠിത്തം നിർത്തി കുറുവടി കറക്കാൻ ഇറങ്ങിയ മോദിയോട് ചോദ്യങ്ങൾ ഇല്ല. പക്ഷെ സാറ ഗിൽബെർട്ടും ഓക്സ്ഫോർഡ് സർവ്വകലാശാലയും ഇത് നിർത്തിക്കണം. അങ്ങനെ ചെയ്യണമെങ്കിൽ ആരെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങൾ അവരെ അറിയിക്കണം. പൂച്ചക്ക് ആര് മണി കെട്ടും എന്നതാണ് ചോദ്യം – നട്ടെല്ലുള്ള പത്രക്കാരോ അല്ലെങ്കിൽ പ്രതിപക്ഷമോ ആ പണി ചെയ്യണം.