സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റേത് പകൽക്കൊള്ള; കോവിഷീൽഡിന് ഇന്ത്യയിൽ ഈടാക്കുന്നത് ലോകത്തെ ഏറ്റവും ഉയർന്ന വില
രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ കൊള്ളലാഭം കൊയ്യാൻ പൂനെ ആസ്ഥാനമായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വാക്സിൻ വിൽക്കാനൊരുങ്ങുന്നത്. ലോകമെമ്പാടുമുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ വികസിത രാജ്യങ്ങളിൽപ്പോലും വാക്സിൻ വിലകുറച്ച് വിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനിയുടെ ഈ പകൽക്കൊള്ള.
സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സംസ്ഥാന സർക്കാരുകൾ പോലെയുള്ള ഏജൻസികൾക്ക് 400 രൂപയ്ക്കുമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് വാക്സിൻ വിൽക്കുന്നത്. വാക്സിൻ വികസിപ്പിച്ചെടുത്ത ആസ്ട്രസെനെക 100 കോടി വാക്സിൻ ഡോസുകൾ നിർമിക്കുന്നതിനുള്ള പേറ്റൻ്റ് തികച്ചും സൗജന്യമായാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം ചിലവുകളൊന്നുമില്ലാത്ത വാക്സിൻ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കാനുള്ള സാഹചര്യമുണ്ടായിട്ടും കൊള്ളവിലയ്ക്കാണ് വാക്സിൻ ഇന്ത്യയിൽ വിൽക്കുന്നത്. തുടക്കത്തിൽ 150 രൂപയ്ക്ക് വാക്സിൻ വിറ്റപ്പോൾപ്പോലും തങ്ങൾക്ക് ലാഭമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സിഇഒ അദാർ പൂനവാല മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണ്.
ആസ്ട്രസെനെക യൂറോപ്യൻ യൂണിയന് വാക്സിൻ നൽകുന്നത് വെറും 2.15 ഡോളറി( 161 രൂപ)നാണ്. യുകെയിൽ 3 ഡോളറും (225 രൂപ) യുഎസിൽ 4 ഡോളറു (300 രൂപ)മാണ് വാക്സിന് ആസ്ട്രസെനക ഈടാക്കുന്ന വില. ബംഗ്ലാദേശിൽ 4 ഡോളറിനും സൗദി അറേബ്യയിൽ 5.25 ഡോളറി(394 രൂപ)നും വാക്സിൻ കൊടുക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഏകദേഅം ഇരട്ടിവിലയ്ക്ക് ഇത് ഇന്ത്യയിൽ വിൽക്കുന്നത്.
വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്കിയതും വിലയിലെ അന്തരവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള് കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.
At Rs 600 per dose, Indians end up paying the highest price in the world for Covishield vaccine