അമേരിക്കയിൽ പ്രതിഷേധം അലയടിച്ച ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകം; പ്രതി കുറ്റക്കാരാനെന്ന് കോടതി

single-img
21 April 2021

ലോകമെമ്പാടും പ്രതിഷേധം അലയടിച്ച അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ഷോവിനെതിരെ ചുമത്തിയ കൊലപാതകമുൾപ്പെടെയുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. മൂന്ന് കുറ്റങ്ങൾക്കുമായി ഷോവിന് 75 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. ഇയാള്‍ക്കുള്ള ശിക്ഷ എട്ട് ആഴ്ച്ചയ്ക്കകം വിധിക്കും.

2020 മേയ് 25നാണ് മിനിയാ പൊലിസിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡെറിക് ഷോവിന്‍ വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ച് അഞ്ചുമിനിറ്റോളം ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു,’’ ജീവശ്വാസത്തിനായി കണ്ണീരോടെയുള്ള ജോർജ് ഫ്ലോയിഡിന്റെ യാചന ലോകത്തിന്റെ തന്നെ വേദനയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയായിരുന്നു. സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ഷോവിനെയും മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു (FBI) അന്വേഷണം നടത്തിയത്.

കോടതി നടപടികള്‍ വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഫ്ലോയിഡിന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടു. വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.