ചില മാധ്യമങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു: ജി സുധാകരൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ ചില മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി ജി സുധാകരൻ. രാഷ്ട്രീയ ക്രിമിനൽ സ്വഭാവത്തിലാണ് വാർത്ത വരുന്നതെന്നും ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ വന്ന വാർത്തയ്ക്കെതിരെ സുധാകരന്‍ പറഞ്ഞു. ചില ആളുകൾ പെയ്ഡ് റിപ്പോർട്ടർമാരെ പോലെ പെരുമാറുന്നു. ഇവിടെ ഒരു വിവാദവും ഇല്ല.
തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒരു പ്രശ്നങ്ങളുമില്ല സുധാകരൻ പറയുന്നു. വേണ്ടത്ര പ്രവർത്തിച്ചില്ല എന്ന് മാധ്യമപ്രവർത്തകരാണോ വിലയിരുത്തുന്നതെന്ന് ചോദിച്ച സുധാകരൻ താൻ വിശ്രമിച്ചിട്ടില്ലെന്നും 65 യോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ വാക്കുകള്‍ ഇങ്ങിനെ: “എല്ലാവർക്കും കൊട്ടേണ്ട ചെണ്ടയാണോ ഞാൻ, 55 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കൽ ക്രിമിനൽസ് ഉണ്ട്. അതൊന്നും ഞങ്ങടെ പാർട്ടിയിൽ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവർക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയിൽ കയറിയ ശേഷം പറയുന്നു ഞാൻ പ്രവർത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരിൽ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നിൽ ശക്തികൾ ഉണ്ടായിരുന്നു.”