കെ ആർ മീര എന്തിനാണ് കൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്; പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ: കെ എം ഷാജി
കണ്ണൂർ ജില്ലയിലെ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ സാംസ്‌കാരിക നായകർ പുലർത്തുന്ന നിശ്ശബ്ദതയെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഷാജിയുടെ വാക്കുകൾ ഇങ്ങിനെ- വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിൻ. അദ്ദേഹം ഇപ്പോൾ ജീവിച്ചു തീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സി പി എമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം.
ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാർക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്? അതേപോലെ കെ ആർ മീര ആരാച്ചാർ എന്ന സാഹിത്യ കൃതിയെഴുതിയ സാഹിത്യകാരിയാണത്രെ. അവർ എന്തിനാണ് കൽക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരിൽ ആരാച്ചാരില്ലേ? പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി. ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?” കെ എം ഷാജി ചോദിക്കുന്നു.
ഇന്ത്യയിൽ കലാപങ്ങളുടെ സ്പോൺസർമാരായി ഒരു പാർട്ടിയുണ്ടെകിൽ അത് സി പി എമ്മാണെന്ന് കെ എം ഷാജി ആരോപിച്ചു. പാനൂർ കൊലപാതക കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.