സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു; സ്ഥീരീകരിച്ച് സ്പീക്കറുടെ ഓഫിസ്

single-img
10 April 2021

ഡോളർ കടത്തു കേസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു.. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിൽ ഇന്നലെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ്  വെള്ളിയാഴ്ച സ്പീക്കറെ ചോദ്യം ചെയ്തത്. സ്പീക്കര്‍ക്ക് പറയാനുള്ളത് അവരെ അറിയിച്ചതായി സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. ണ്ടുതവണ ചോദ്യം ചെയ്യലിന് സ്പീക്കർക്ക്  നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ ചോദ്യംചെയ്യലിന് ഹാജരാകാതിരുന്നത്.

ഇന്നലെ സ്പീക്കറെ വിളിച്ച് അനുവാദം ചോദിച്ചശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങി. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ വസതിയിലുണ്ടായിരുന്നു.

വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. വിശ്രമത്തിലായതിനാലാണ് നേരിട്ടു കണ്ട് മൊഴിയെടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

തുടർച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച നടക്കുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.

അതേസമയം പൊന്നാനിയിലെ സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ന് സ്പീക്കർക്ക് കോവിഡ് ടെസ്റ്റ് നടത്തും. കടുത്ത പനിയുമായാണ് സ്പീക്കർ തിരുവനന്തപുരത്തെത്തിയത്.

ഡോളര്‍ കടത്ത് കേസില്‍ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുടെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ മൊഴിയെടുത്തത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളർ കടത്തിയെന്നും ഗൾഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിക്ഷേപിച്ചെന്നുമാണ് ഇരുവരുടേയും മൊഴി. ഡോളര്‍ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണന്‍ കൈമാറിയതായി സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ പണമടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനെ അറിയിച്ചു.

യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റിൽ മസ്കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്. വ‍‍ടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പാർപ്പിട പദ്ധതി കരാറിനായി യൂണിടാക് ബിൽഡേഴ്സ് നൽകിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.

English Summary: Speaker P Sreeramakrishnan questioned by Customs in dollar smuggling case