കേന്ദ്രപദ്ധതികള്‍ പോലും ഇടതുപക്ഷക്കാര്‍ക്ക് മാത്രം നൽകുന്നവരാണ് സംസ്ഥാന സർക്കാറെന്ന് നിര്‍മ്മലാ സീതാരാമന്‍
കേന്ദ്രസർക്കാരിൻ്റെ പദ്ധതികള്‍ ഇടതുപക്ഷക്കാര്‍ക്ക് മാത്രമാണ് കേരളസര്‍ക്കാര്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. മുദ്രാ ലോണ്‍ അടക്കമുളള കേന്ദ്ര പദ്ധതികളില്‍ നിന്ന് ബി.ജെ.പിക്കാരെയും സാധാരണക്കാരെയും തഴയുകയാണ്.
സംസ്ഥാനത്ത് യു.ഡി.എഫും എൽ.ഡി.എഫും തമ്മില്‍ ഒത്തുകളിയാണ്. സോളാര്‍ അഴിമതി പുറത്തുവരുമെന്ന് പേടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം മിണ്ടുന്നില്ലെന്നും നിര്‍മ്മല കുറ്റപ്പെടുത്തി.
ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച ഭക്തര്‍ക്ക് നേരെ ലാത്തിച്ചാര്‍ജിന് ആഹ്വാനം ചെയ്ത മന്ത്രിയുടെ നാടാണിത്. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രനെതിരെ നിര്‍മ്മലാ സീതാരാമന്‍ രൂക്ഷമായാണ് പ്രതികരിച്ചു. എന്നാൽ ഇന്ന് അത് തെറ്റായി പോയെന്ന് അദ്ദേഹം തന്നെ പറയുന്നു.
ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയാണ് അദ്ദേഹം. സ്വാമിയുടെ മേലെ ഭക്തിവേണം. ഇവിടെ സ്വാമിയെ കാണാന്‍ പോകുന്ന ഭക്തനെ അടിക്കുകയാണ്. അഞ്ഞൂറ് വര്‍ഷം തപസ് ചെയ്താലും അയാള്‍ ചെയ്ത പാപം മാറില്ലെന്നും നിര്‍മ്മല പറഞ്ഞു.
അയ്യപ്പന്റെ ഭക്തരെ അടിക്കുന്ന ഒരു ഹിന്ദു മന്ത്രിയെ താന്‍ കണ്ടിട്ടില്ല. തനിക്ക് അത് കണ്ടപ്പോള്‍ കണ്ണുനീര്‍ വന്നു. ഏഴ് ജന്മത്തെ പാപമാണ് കടകംപളളി ചെയ്തിരിക്കുന്നത്. പൂര്‍വ്വ ജന്മത്തില്‍ പാപം ചെയ്തുകൊണ്ടാണ് ഇതും നടന്നത്. മാച്ച് ഫിക്സിംഗ് നടത്തുന്നവരില്‍ നിന്ന് കേരളത്തിന് മുക്തി ലഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.