ഹെല്‍മെറ്റ് പരിശോധനയുടെ പേരിൽ പൂർണ്ണ ഗര്‍ഭിണിയെ കിലോമീറ്ററുകളോളം പൊള്ളുന്ന വെയിലത്ത് നടത്തിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
ഒഡിഷ മയൂർബഞ്ച് ജില്ലയിൽ ഹെല്‍മെറ്റ് പരിശോധനയുടെ പേരില്‍ ഗര്‍ഭിണിയായ സ്ത്രീയെ മൂന്ന് കിലോമീറ്ററോളം ദൂരം വെയിലത്ത് നടത്തിച്ച പോലിസുകാരനെ അന്വേഷണവിധേയമായി ജില്ലാ പോലിസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ വീഴ്ചവരുത്തിയതിനും പെരുമാറ്റ ദൂഷ്യവുമാണ് സരാത് പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫിസറായ എസ് ഐ റീന ബക്‌സലിനെതിരേ ചുമത്തിയിട്ടുള്ളത്.
മാര്‍ച്ച് 28നാണ് ബക്‌സലിനെതിരേ മയൂര്‍ബഞ്ച് സൂപ്രണ്ട് നടപടിയെടുത്തത്. ചുമതല സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി ഡി ദാസ്‌മോഹന്‍പത്രയ്ക്ക് കൈമാറാനും നിര്‍ദേശിച്ചു. ഒഡിഷ മയൂർബഞ്ച് ഗുരുബാരിയും അവരുടെ ഭര്‍ത്താവ് ബിക്രം ബിരുളിയും നല്‍കിയ പരാതിയിലാണ് നടപടി.
ഉഡുല സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് ഗുരുബാരിയും ഭര്‍ത്താവും ആരോഗ്യപരിശോധനക്കായി പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബിക്രം ഹെൽമറ്റ് ധരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഗുരുബാരി ഹെൽമറ്റ് ധരിച്ചിരുന്നില്ല. പരിശോധനക്കിടെ ഇവരുടെ ഇരുചക്ര വാഹനം പൊലീസ് കൈകാണിച്ചുനിർത്തി.
പോലിസ് ഹെല്‍മെറ്റ് പരിശോധന നടത്തുമ്പോള്‍ ബിക്രം ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ഭാര്യം ഗുരുബാരി ധരിച്ചിരുന്നില്ല. ഭാര്യയ്ക് തലയില്‍ ഹെല്‍മെറ്റ് വയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് ധരിക്കാതിരുന്നതെന്ന് ബിക്രം പറഞ്ഞെങ്കിലും പോലിസ് അത് പരിഗണിച്ചില്ല. അദ്ദേഹം 500 രൂപ പിഴയീടാക്കുകയും പണം പോലിസ് സ്‌റ്റേഷനിലേക്ക് പോയി അടച്ചുവരാന്‍ റീന ബക്സൽ ആവശ്യപ്പെട്ടു. ഗുരുബാരിയെ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യാനും അനുവദിച്ചില്ല. തുടർന്ന് മൂന്നുകിലോമീറ്ററോളം ഇവർ കാൽനടയായി നടക്കുകയായിരുന്നു. കനത്ത വെയിലില്‍ ഗര്‍ഭിണിയായ സ്ത്രീ പോലിസ് സ്‌റ്റേഷന്‍ വരെ നടന്നുപോകേണ്ടിവന്നു.
പരാതി ഉയർന്നതോടെ റീന ബക്സലിനെതിരെ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകി. തുടർന്നാണ് നടപടി സ്വീകരിച്ചത്.