ബിജെപി 5 കൊല്ലം മുമ്പ്‌ തുറന്ന അക്കൗണ്ട്‌ ഇത്തവണ ക്ലോസ്‌ ചെയ്യും; മതനിരപേക്ഷത തകര്‍ക്കാനുള്ള വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്: മുഖ്യമന്ത്രി

single-img
30 March 2021

5 കൊല്ലം മുമ്പ്‌ നേമത്ത്‌ തുറന്ന ബിജെപിയുടെ അക്കൗണ്ട്‌ ഇത്തവണ ക്ലോസ്‌ ചെയ്യുമെന്നും ബിജെപിയുടെ വോട്ട്‌ വിഹിതം താഴോട്ട്‌ പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത തകര്‍ക്കാനുള്ള വലിയ ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. മതി നിരപേക്ഷതക്ക് കരുത്ത് പകരുന്നുവെന്നതിനാല്‍ ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. കേരളത്തിന്റെ വികസനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടെ കർസേവക്ക്‌ വെള്ളവും വെളിച്ചവും നൽകുന്നത്‌ പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിന്‌ വലിയ പിന്തുണയാണ്‌ ലഭിക്കുന്നത്‌. കുഞ്ഞുങ്ങൾ മുതൽ സീനിയർ സിറ്റിസൻ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോകമാതൃകയായി തന്നെ മൂന്നാട്ടുപോകാൻ കേരളത്തിനായി. കേരളത്തിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുന്നു. മാധ്യമങ്ങളും അതിന്‌ തയ്യാറാകുന്നില്ല. 5 വർഷം മുമ്പത്തെ കേരളവുമായി ഇപ്പോളത്തെ കേരളത്തെ താരതമ്യം ചെയ്യാൻ പറ്റുമോ. അതിനാൽ വികസനത്തെ ഏതെല്ലാം തരത്തിൽ മറച്ചുവെയ്‌ക്കാൻ പറ്റും എന്നാണ്‌ അവർ നോക്കുന്നത്‌.

ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ടതാണ്‌. എന്നാൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ്‌ നടപ്പാക്കുന്നത്‌. ഇത്‌ ആർഎസ്‌എസിന്റെ അജണ്ടയാണ്‌. ഇതുമായാണ്‌ ബിജെപി സർക്കാർ മുന്നോട്ട്‌ പോകുന്നത്‌. ഭരണഘടന തകർക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. ആർഎസ്‌എസിന്റെ വർഗീയതയെ പ്രതിരോധിക്കലും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്ന ഉത്തരവാദിത്വവും കോൺഗ്രസ്‌ നിറവേറ്റുന്നില്ല. ബിജെപിക്കൊപ്പം ചേർന്ന്‌ എൽഡിഎഫിനെ ആക്രമിക്കാനാണ്‌ വലിയ താൽപര്യം കാണിക്കുന്നത്‌.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന്‌ കേന്ദ്രമന്ത്രിമാർ ആവർത്തിക്കുന്നു. എന്നാൽ അത്‌ കേരളത്തിൽ നടപ്പാക്കില്ല എന്നത്‌ തന്നെയാണ്‌ സർക്കാരിന്റെ നിലപാട്‌. മതം അടിസഥാനമാക്കി പൗരത്വം തീരുമാനിക്കുന്നത്‌ ഭരണഘടനാവിരുദ്ധമാണ്‌ എന്ന്‌ തന്നെയാണ്‌ നിലപാട്‌.

കഴിഞ്ഞ ദിവസം ട്രെയിനിൽ കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ്‌ കേന്ദ്രമന്ത്രി പീയൂഷ്‌ ഗോയൽ പറഞ്ഞത്‌. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത്‌ ആരോപണം മാത്രമാണെന്നും . എന്നാൽ സ്വതന്ത്രമായി യാത്രചെയ്യാനുള്ള അവകാശമാണ്‌ കന്യാസ്‌ത്രീകളാണെന്ന ഒറ്റ കാരണത്താൽ നിഷേധിക്കപ്പെട്ടത്‌. സംഘപരിവാറിന്റെ ആ കാടത്തമാണ്‌ കേന്ദ്രമന്ത്രി ന്യായീകരിച്ചത്‌.

റംസാൻ കാലത്ത്‌ നാല്‌ സഹോദരങ്ങൾ ഡൽഹിയിൽ ആക്രമിക്കപ്പെട്ടതും അതിലൊരാളെ ട്രെയിനിൽനിന്ന്‌ വലിച്ചെറിഞ്ഞ്‌ കൊലപൊടുത്തിയതും ഇതേ സംഘപരിവർ തന്നെയാണല്ലോ. അതേ മനോഭാവം കന്യാസ്‌ത്രീകളുടെ അടുത്ത്‌ ആവർത്തിക്കുന്നു. ആർഎസ്‌എസ്‌ അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും രക്ഷയില്ലെന്ന തെളിവാണ്‌ കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന. അക്രമികളെ വെള്ളപൂശുകയാണോ ഒരു കേന്ദ്രമന്ത്രി ചെയ്യേണ്ടത്‌.

ഇതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറാകുന്നുണ്ടോ. സ്‌ഥലജലഭ്രമം ബാധിച്ച പ്രതിപക്ഷം ആർഎസ്‌എസ്‌ എന്ന പേര്‌ ഉച്ചരിക്കാൻ പോലും ഭയപ്പെടുന്നു. ആർഎസ്‌എസ്‌ വർഗീയതയുടെ മൊത്ത കച്ചവടം ആണെങ്കിൽ റീട്ടെയിൽ വ്യാപാരികൾ അല്ലേ യുഡിഎഫ്‌ എന്നും മുഖ്യമന്ത്രി ചോദിച്ചു.

നിങ്ങൾ എത്ര നുണപ്രചരിച്ചാലും അൽപായുസായുള്ള വിവാദങ്ങൾ നിരത്തിയാലും നിങ്ങളും ഞങ്ങളും ഈ തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും.നിങ്ങൾക്ക്‌ നൽകേണ്ട മറുപടി ജനം നൽകും. രാഷ്‌ട്രീയ അന്ധത ബാധിച്ച്‌ അരിവിതരണം തടയാൻ നോക്കിയവരാണ്‌ നിങ്ങൾ. ഞങ്ങൾ അരിവിതരണം വോട്ട്‌ നേടാനുള്ള ആയുധമാക്കിയിട്ടില്ല. ജനങ്ങൾക്കുള്ള അവകാശമാണ്‌ അത്‌.

രാഹുൽഗാന്ധിയെ രാഷ്‌ട്രീയമായാണ്‌ എതിർക്കാറുള്ളതെന്നും വ്യക്‌തിപരമായി എതിർക്കുന്ന നിലപാടില്ലെന്നും മുഖ്യമന്ത്രി ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.