ജനാധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത നേതാവുണ്ടാകാന്‍ പാടില്ല; സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി: എ കെ ആന്റണി
യു ഡി എഫിൽ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകകണ്ഠമായി തീരുമാനിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതേസമയം സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറിയെന്നും ജനാധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.
സാധാരണ കോണ്‍ഗ്രസിലാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായി. കോണ്‍ഗ്രസ് മുന്‍പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് ദൃശ്യമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ 2004 ഓടെ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കും ആന്റണി പറഞ്ഞു.
ലതിക സുഭാഷിന്റെ വിഷയത്തിൽ വിഷമമുണ്ട്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും. സര്‍വേകളെ പോസിറ്റീവ് ആയാണ് കാണുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല. സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി. ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവ് ജനാധിപത്യത്തില്‍ ഉണ്ടായിക്കൂട. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലത്.
നേമം ബി.ജെ.പിയുടെ ഗുജറാത്തോ ശക്തികേന്ദ്രമോ ഒന്നുമല്ല. കഴിഞ്ഞ തവണ നേമത്ത് ജയിച്ചത് രാജഗോപാലാണ് അല്ലാതെ ബി.ജെ.പിയല്ല. രാജഗോപാലിനോട് തിരുവനന്തപുരത്തുകാര്‍ക്ക് സഹതാപം തോന്നിയതാണ് കഴിഞ്ഞതവണ വിജയിക്കാൻ കാരണം. ഇത്തവണ ഞങ്ങള്‍ ഇറക്കിയത് കെ. കരുണാകരന്റെ മകനെയാണ്. മുരളീധരന്‍ നേമത്ത് വിജയിച്ചുകയറുമെന്നും എ.കെ ആന്റണി പറഞ്ഞു.