ദേശീയ ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടന്മാർ ധനുഷും മനോജ് വാജ്‍പെയിയും; മികച്ച സിനിമ ‘മരക്കാര്‍’
ഇന്ത്യയുടെ 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍ത മലയാള ചിത്രം ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’. ഇത്തവണ മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ക്കാണ്. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്‍ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‍പെയിയും മികച്ച നടനുള്ള പുരസ്‍കാരം പങ്കിട്ടു. അതേസമയം മികച്ച നടിക്കുള്ള പുരസ്‍കാരം കങ്കണ റണൗത്തിനാണ്. മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‍കാരം.
മലയാള സിനിമ ഹെലന്‍ ഒരുക്കിയ മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.
കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ( സ്‌പെഷ്യല്‍ എഫക്ട്, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍), കോളാമ്പി ( ഗാനരചന, പ്രഭാ വര്‍മ) , ഛിഛോരെ (മികച്ച ഹിന്ദി ചിത്രം ), ഒത്ത സെരുപ്പ് സൈസ് 7( റസൂല്‍ പൂക്കുട്ടി, മികച്ച റീറെക്കോഡിങ് ), മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്), ഒരു പാതിര സ്വപ്‌നം പോലെ( മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം), ജേർസി (മികച്ച തെലുങ്ക് ചിത്രം) തുടങ്ങിയവയാണ് മറ്റ് പുരസ്കാരങ്ങൾ നേടിയത്.