ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കും; കേന്ദ്രനീക്കത്തിനെതിരെ കെജ്രിവാള്‍

single-img
16 March 2021

ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്ന പുതിയ കേന്ദ്രനീക്കത്തിനെതിരെ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും. ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ വഴി കേന്ദ്രം ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലസ്ഥാന പ്രദേശ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

“തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ തള്ളിക്കളഞ്ഞതിനു പിന്നാലെ (നിയമസഭയിൽ 8 സീറ്റ്, കോര്‍പ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ ഒന്നുമില്ല) ലോക്സഭയിൽ അവതരിപ്പിച്ച ഒരു ബില്ലിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിൻ്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിൻ്റെ വിധിയ്ക്ക് എതിരാണ് ഈ ബിൽ. ബിജെപിയുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.” കെജ്രിവാള്‍ തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭയിൽ അവതരിപ്പിച്ച ബിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1991ലെ ദേശീയ തലസ്ഥാന പ്രദേശ നിയമത്തിൻ്റെ ഭേദഗതിയാണ് ബിൽ ശുപാര്‍ശ ചെയ്യുന്നത്. ഡൽഹി മന്ത്രിസഭാംഗങ്ങളുടെയും ഗവര്‍ണറുടെയും അധികാരങ്ങള്‍ കൂടുതൽ കൃത്യതയോടെ നിര്‍വചിക്കാനാണ് നിയമമെന്നാണ് ബിജെപി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. 1991ലെ നിയമം അനുസരിച്ച് ഡൽഹിയിലെ ഭരണപരമായ കാര്യങ്ങളിലെ അധികാരം ഡൽഹി സര്‍ക്കാരിനും ക്രമസമാധാന, പോലീസ് അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരിനുമാണ്.

പുതിയ ബിൽ അനുസരിച്ച് ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് കൂടുതൽ അധികാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹി സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണങ്ങളിൽ ബില്ലുകള്‍ 14 ദിവസം മുൻപേ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് അയയ്ക്കണമെന്നും ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കിൽ ഇത് കേന്ദ്രസര്‍ക്കാരിനോ രാഷ്ട്രപതിയ്ക്കോ കൈമാറാനോ അധികാരമുണ്ടാകുമെന്നുമാണ് പുതിയ ബില്ലിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഡൽഹി നിയമസഭയ്ക്ക് ബില്ലുകള്‍ പാസാക്കാനുള്ള പൂര്‍ണ അധികാരം നഷ്ടപ്പെട്ടേക്കുമെന്നാണ് ആശങ്ക. അതേസമയം, വിഷയത്തിൽ കേന്ദ്രത്തിൻ്റെയോ രാഷ്ട്രപതിയുടെയോ മറുപടി വൈകുകയാണെങ്കിൽ അടിയന്തര സാഹചര്യങ്ങളിൽ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനാകുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.