തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നതില്‍ ദുഃഖം; അതൊരു കുറവായി കരുതുന്നു: പ്രധാനമന്ത്രി
ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തിലാണ് തമിഴ് പഠിക്കാത്തതിലുള്ള സങ്കടം പങ്കുവെച്ചത്. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഭാഷാ പ്രേമ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്.
റേഡിയോയിലെ പരിപാടിയിൽ ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണയുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. പ്രധാനമന്ത്രിയായതിന് ശേഷം എന്തെങ്കിലും സാധിച്ചില്ലെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. താൻ ഈ ചോദ്യത്തെക്കുറിച്ച് ഒരുപാട് ആലോചിച്ചെന്നും ലോകത്തെ ഏറ്റവും പ്രാചീന ഭാഷയായ തമിഴ് പഠിക്കാന്‍ ശ്രമിക്കാതിരുന്നത് കുറവായി കരുതുന്നുവെന്നും മോദി മറുപടി നൽകുകയായിരുന്നു.
തനിക്ക് വളരെ പ്രിയപ്പെട്ടതും സുന്ദരവുമായ ഭാഷയാണ് തമിഴ്. തമിഴ് സാഹിത്യത്തിന്റെ മേന്മയെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യം അനേകം ഭാഷകളുടെ ദേശമാണ്. ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും മോദി പറഞ്ഞു.