ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് യൂസഫ് പഠാന്‍
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പഠാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് യൂസുഫ് കളി മതിയാക്കുന്നതായി അറിയിച്ചത്.
കുട്ടിക്കാലം മുതല്‍ തന്റെ ജീവിതം ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നു. ഇതുവരെയുള്ള കരിയറില്‍ അന്താരാഷ്ട്ര തരത്തിലും ആഭ്യന്തര തലത്തിലും ഐപിഎല്ലിലും കളിക്കാന്‍ തനിക്കായെന്നു യൂസുഫ് വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചു. എന്നാൽ, ഇന്ന് അല്‍പ്പം വ്യത്യസ്തമാണ്. ലോകകപ്പോ, ഐപിഎല്‍ ഫൈനലോ ഇന്നില്ല. പക്ഷെ അത് ഇപ്പോഴും പ്രധാനം തന്നെയാണ്. ജീവിതത്തിലെ ഈ ഇന്നിങ്‌സിന് പൂര്‍ണവിരാമമിടാനുള്ള എന്റെ സമയമെത്തിയിരിക്കുന്നു. ഗെയിമിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്.
ഈ കാര്യത്തിൽ എന്റെ കുടുംബം, സുഹൃത്തുക്കള്‍, ഫാന്‍സ്, ടീമുകള്‍, കോച്ചുമാര്‍, കൂടാതെ രാജ്യത്തിനായി മുഴുവനും ഹൃദയത്തിന്റെ ഭാഷയില്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയാണ്. ഭാവിയിലും നിങ്ങള്‍ എന്നെ പ്രോല്‍സാഹിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പുകള്‍ നേടാന്‍ കഴിഞ്ഞതും സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റാന്‍ കഴിഞ്ഞതും എന്റെ കരിയറിലെ അവിസ്മരണീയ നിമിഷങ്ങളാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എംഎസ് ധോണിക്കു കീഴിലും ഐപിഎല്ലില്‍ ഷെയ്ന്‍ വാട്‌സനു കീഴിലും രഞ്ജി ട്രോഫിയില്‍ ജേക്കബ് മാര്‍ട്ടിനു കീഴിലുമായിരുന്നു ഞാന്‍ അരങ്ങേറിയത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ ഇവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു. രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സഴ്‌സിനൊപ്പം കിരീടം നേടാന്‍ സാധിച്ചതില്‍ ഗൗതം ഗംഭീറിനോടും നന്ദി പറയുന്നു. കരിയറിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും നട്ടെല്ലായി എല്ലായ്‌പ്പോഴും എന്നോടൊപ്പം നിന്ന സഹോദരന്‍ ഇര്‍ഫാന്‍ പഠാനും നന്ദി അറിയിക്കുകയാണ്.
കൂടാതെ രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി എനിക്കു കളിക്കാന്‍ അവസരം നല്‍കിയ ബിസിസിഐ, ബിസിഎ എന്നിവര്‍ക്കും നന്ദി. ക്രിക്കറ്റിനോടുള്ള പാഷനില്‍ നിന്നും എന്നെ മറ്റൊന്നിനും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇതു പഴയതു പോലെ തന്നെ തുടരുകയും ചെയ്യും. ഭാവിയിലും എല്ലാവരെയും രസിപ്പിക്കുന്നത് തുടരുമെന്നും യൂസുഫ് വിരമിക്കല്‍ സന്ദേശത്തില്‍ വിശദമാക്കി.
രാജ്യത്തിനായി 57 ഏകദിനങ്ങളിലും 22 ടി20കളിലും യൂസഫ് കളിച്ചിട്ടുണ്ട്. കരിയറിൽ ഏകദിനത്തില്‍ രണ്ടു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 810ഉം ടി20യില്‍ 236 റണ്‍സുമാണ് ആകെ സമ്പാദ്യം. 2012 മാര്‍ച്ചിലായിരുന്നു പാകിസ്താനെതിരേ 38 കാരനായ യൂസഫ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ആ വര്‍ഷം മാര്‍ച്ചില്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അവസാന ടി20. ഐപിഎല്ലുകളിൽ രാജസ്ഥാന്‍ റോയല്‍സ് (2008-10), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (2011-17), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2018-19) ടീമുകള്‍ക്കു വേണ്ടിയും യൂസഫ് കളിച്ചിട്ടുണ്ട്.