അബഹ വിമാനത്താവളത്തിന് നേർക്ക് വീണ്ടും ഹൂതി ആക്രമണ ശ്രമം; ആകാശത്ത് വെച്ച് തന്നെ തകര്‍ത്ത് അറബ് സഖ്യസേന
സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം നടന്നു. യമനില്‍ നിന്നു വന്ന ഡ്രോണുകള്‍ ഖമീസ് മുശൈത്തില്‍ വെച്ച് സൗദിസഖ്യസേന തകര്‍ത്തു. ആക്രമണത്തില്‍ ആളപായമോ പരിക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാത്ത വിമാനം ഉപയോഗിച്ച് ആക്രമണമുണ്ടായത്.
എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പുത്തന്നെ അറബ് സഖ്യസേന ഡ്രോണ്‍ പ്രതിരോധിച്ചു. ആകാശത്ത് വെച്ച് തന്നെ ഇവ തകര്‍ത്തു. അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല. വിമാന സര്‍വീസുകളേയും ബാധിച്ചിട്ടില്ല. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഹൂതികളുടെ നീക്കമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ യെമനിലെ സനായില്‍ നിന്നാണ് ഡ്രോണ് വിക്ഷേപിച്ചതെന്ന് ഔദ്യോഗിക ടെലിവിഷന് ചാനല് ചൂണ്ടിക്കാട്ടി. ഫെബ്രുവരി പത്തിന് അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ തുടര്ന്ന് ഒരു വിമാനത്തിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് എല്ലാ ദിവസവും ആക്രമണ ശ്രമം നടക്കുന്നുണ്ട്.