താനും തൻ്റെ കുടുംബവും വീട്ടുതടങ്കലിലെന്ന് ഒമർ അബ്ദുള്ള
ശ്രീനഗർ: തന്നെയും തൻ്റെ കുടുംബത്തെയും അധികാരികൾ വീട്ടുതടങ്കലി(House Arrest)ലാക്കിയെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള(Omar Abdullah). പാർലമെൻ്റംഗം കൂടിയായ തൻ്റെ പിതാവ് ഫറൂഖ് അബ്ദുള്ള(Farooq Abdullah)യും വീട്ടുതടങ്കലിലാണെന്ന് ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ അറിയിച്ചു.
“ഓഗസ്റ്റ് 2019-ന് ശേഷമുള്ള പുതിയ ജമ്മു കശ്മീരാണിത്. ഞങ്ങളെ ഒരു വിശദീകരണവുമില്ലാതെ ഞങ്ങളുടെ വീടുകളിൽ തടങ്കലിൽ വെച്ചിരിക്കുകയാണ്. തികച്ചും മോശമായ സാഹചര്യമാണിത്. എന്നെയും സിറ്റിംഗ് എംപിയായ എൻ്റെ പിതാവിനെയും ഞങ്ങളുടെ വീട്ടിലും എൻ്റെ സഹോദരിയെയും അവരുടെ കുട്ടികളെയും അവരുടെ വീട്ടിലും പൂട്ടിയിട്ടിരിക്കുന്നു.”
വീടുകൾക്ക് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനങ്ങളുടെ ചിത്രങ്ങൾ സഹിതം ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
വീട്ടുജോലിക്കാരെപ്പോലും അകത്ത് കടത്തിവിടാതെ അധികാരികൾ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി(Mehbooba Mufti) ആരോപിച്ചിരുന്നു. ശനിയാഴ്ചയാണ് ഇവ്ബർ ഇപ്രകാരം പറഞ്ഞത്. പരിമ്പോറയിൽ നടന്ന എൻകൗണ്ടറിൽ തീവ്രവാദികളെന്നാരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മൂന്നുപേരിലൊരാളായ അഥർ മുഷ്താഖിൻ്റെ കുടുംബത്തെ സന്ദർശിച്ച് മടങ്ങിയതിന് ശേഷമാണ് താൻ വീട്ടുതടങ്കലിലാക്കപ്പെട്ടതെന്നും അവർ പറഞ്ഞു.
Omar Abdullah claims he, his family put under house arrest