എന്റെ വീടിന് മുന്നില്‍ ആയുധധാരികളായ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നു: മഹുവ മൊയ്ത്ര
തന്റെ വീടിന്റെ മുന്നില്‍ അനുമതിയില്ലാതെ അധികൃതർ സായുധ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. താന്‍ ഒരിക്കലും സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ നിരീക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്നും മഹുവ മൊയ്ത്ര സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.
ഇതോടൊപ്പം തന്നെ സായുധ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിന് കത്തയച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര അറിയിച്ചു. ‘നിലവിൽ ആയുധധാരികളായ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ എന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് അവർ പറയുന്നത്. ഞാന്‍ ഈ രാജ്യത്തിലെ സ്വതന്ത്ര പൗരനാണ്. എന്നെ ജനങ്ങള്‍ സംരക്ഷിച്ചുകൊള്ളും,’ എന്നായിരുന്നു മഹുവ ട്വീറ്റ് ചെയ്തത്. താന്‍ വീടിന്റെ പുറത്ത് പോകുന്നതും മറ്റും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി വെക്കുന്നതായും രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടവര്‍ എന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കുറച്ച് മോശമല്ലേ എന്നും മഹുവ ചോദിക്കുന്നു.
‘എന്നെ സംരക്ഷിക്കാൻ വേണ്ടി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ വിഭവങ്ങളെ വേസ്റ്റ് ആക്കേണ്ടതില്ല. നിങ്ങൾക്ക് എന്നെ നിരീക്ഷിക്കുകയാണെങ്കില്‍ എന്നോട് ചോദിക്കൂ, അപ്പോള്‍ ഞാന്‍ പറയാം. ഇന്ത്യന്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണ്. ദയവായി റഷ്യന്‍ ഗുലാഗിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന പോലൊരു തോന്നല്‍ ഉണ്ടാക്കരുത്,’ മഹുവ പറഞ്ഞു.