ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നോർക്കണം; മോദിയുടെ സമരജീവി പ്രയോഗത്തിൽ പ്രതികരിച്ച് കർഷകർ

single-img
9 February 2021

പുതിയൊരു വിഭാഗം സമര ജീവികള്‍ രാജ്യത്ത് ഉദയം ചെയ്തിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കര്‍ഷക സംഘടനകള്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണന്ന് പ്രധാനമന്ത്രിയെ ഓര്‍മപ്പെടുത്തി സംയുക്ത കിസാന്‍ മോര്‍ച്ച. അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. 

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അപലപിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ സഹായിച്ചത് സമര ജീവികളാണെന്ന് മോദിയെ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സമര ജീവിയായതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. 

ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും ബിജെപിയോ അവരുടെ മുന്‍ഗാമികളോ പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ അവര്‍ എല്ലായിപ്പോഴും ഭയപ്പെടുന്നു. ഇന്നത്തെ കര്‍ഷക സമരത്തെ ബിജെപിക്കാര്‍ ഭയപ്പെടുന്നതും അതുകൊണ്ടാണെന്ന് കര്‍ഷക സംഘടനകള്‍ വിമര്‍ശിച്ചു. 

ഇപ്പോഴും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെങ്കില്‍ കൃഷി പാടങ്ങളിലേക്ക് തിരിച്ചുപോകാന്‍ കര്‍ഷകര്‍ക്ക് സന്തോഷമേയുള്ളു. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യ മനോഭാവാണ് പ്രക്ഷോഭം നീണ്ടുപോകാന്‍ കാരണമെന്നും കര്‍ഷക നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

തിങ്കളാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് കര്‍ഷക സമരത്തെക്കുറിച്ച് മോദി പ്രതിപാദിച്ചത്‌. എവിടെ പ്രതിഷേധമുണ്ടോ അവിടെ സമരജീവികളെ കാണാനാകും. ഇവര്‍ക്ക് സമരം ഇല്ലാതെ ജീവിക്കാനാകില്ല. ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നുമാണ് മോദി വിമര്‍ശിച്ചത് 

കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള തീയതി കേന്ദ്രസര്‍ക്കാരിന് നിശ്ചയിക്കാമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.