യുഡിഎഫ് അധികാരത്തിലെത്തിയാൽ സര്‍ക്കാര്‍ നിയമനങ്ങൾക്കായി സമഗ്ര നിയമനിര്‍മ്മാണം നടത്തും; രമേശ് ചെന്നിത്തല
അനധികൃത നിയമനങ്ങളുടെ ഘോഷയാത്രയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. കൺസൾട്ടൻസി / പൊതുമേഖല നിയമനം കൂടി കണക്കാക്കിയാൽ 3 ലക്ഷം പിൻവാതിൽ നിയമനം നടത്തി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇതവസാനിപ്പിക്കും. പിഎസ് സി വഴിയല്ലാതെ സർക്കാർ ജോലിക്ക് ആളെ നിയമിക്കുന്നത് തടയാൻ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകൾ റിപ്പോർട്ടു ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 3 മാസം മുതൽ 2 വർഷം വരെ ശിക്ഷ ഉറപ്പാക്കും. താത്കാലിക നിയമനം പൂർണ്ണമായും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയാക്കും.
എംബി രാജേഷിൻ്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെ ആണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസ്സുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്ടാക്കളാക്കുന്നു. ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. സത്യം പറയുന്നവരെ നിശ്ശബ്ദരാക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം നിലപാട് എന്താണെന്നും മന്ത്രി ജയരാജൻ മാനുഷിക പരിഗണന എന്നാണ് പറയുമ്പോൾ അത് മറ്റ് ഉദ്യോഗാർഥികൾക്ക് ഇത് ബാധകമല്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കിഫ്ബി നിര്‍ത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിര്‍ത്തി തന്നെ മുന്നോട്ട് പോകും . നടപടി ക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരം ഉണ്ടാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു