വിയോജിപ്പുകളെ കായികബലം കൊണ്ട് ഇല്ലാതാക്കുന്ന കമ്മ്യൂണിസ്റ്റ്‌ സംസ്കാരം ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല: ചെന്നിത്തല

single-img
28 January 2021

വിയോജിപ്പുകളെ കായികബലം കൊണ്ട് ഇല്ലാതാകുന്ന കമ്മ്യൂണിസ്റ്റ്‌ സംസ്കാരം ഒരു ജനാധിപത്യ രാജ്യത്തിനു ചേർന്നതല്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിൽ കയറി ഇക്കാലയളവിനുള്ളിൽ 32 ജീവനുകൾ ഇല്ലാതാക്കിയിട്ടും കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം തയ്യാറായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇരയാണ് മലപ്പുറം പാണ്ടിക്കാട്ടെ ലീഗ് പ്രവർത്തകനായ ആര്യാടൻ വീട്ടിൽ സമീർ എന്നും ചെന്നിത്തല ആരോപിക്കുന്നു.

സമീറിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഭരണത്തിൽ കയറി ഇക്കാലയളവിനുള്ളിൽ 32 ജീവനുകൾ ഇല്ലാതാക്കിയിട്ടും കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ രക്തദാഹത്തിന്റെ ഒടുവിലത്തെ ഇരയാണ് മലപ്പുറം പാണ്ടിക്കാട്ടെ ലീഗ് പ്രവർത്തകനായ ആര്യാടൻ വീട്ടിൽ സമീർ. വിയോജിപ്പുകളെ കായികബലം കൊണ്ട് ഇല്ലാതാകുന്ന കമ്മ്യൂണിസ്റ്റ്‌ സംസ്കാരം ഒരു ജനാധിപത്യ രാജ്യത്തിനു ചേർന്നതല്ല.

പാർട്ടി വിട്ടു എന്ന കുറ്റത്തിനു സ്വന്തം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. ശുഹൈബും, കൃപേഷും, ശരത് ലാലും ഏറ്റവുമൊടുവിൽ സമീറും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായി.അനാഥമാക്കപ്പെടുന്ന അവരുടെ കുടുംബങ്ങളുടെ നിലവിളികൾ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്.

ഈ കേസുകളിൽ ഒന്നും കൊലപാതകികളെ തള്ളിപറയാനോ, അവർക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ പിണറായി സർക്കാർ ചെറുവിരൽ പോലും അനക്കിയില്ല. പ്രതികളെ സംരക്ഷിക്കാനും, നിഷ്പക്ഷമായ അന്വേഷണം അട്ടിമറിക്കാനും പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കുകയാണ് ഈ സർക്കാർ ചെയ്തത്. ഭരണത്തിന്റെ തണലുണ്ട് എന്ന വിശ്വാസമാണ് ഓരോ സിപിഎം പ്രവർത്തകനെയും കൂടുതൽ അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.

സമീറിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ പോലീസ് നടപടി സ്വീകരിക്കണം. സമീറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.