ഛോട്ടാ രാജൻ, മുന്ന ബജ്രംഗി: യുപിയിൽ ഗുണ്ടാത്തലവന്മാരുടെ ചിത്രം തപാൽ സ്റ്റാമ്പുകളിൽ
ഉത്തർ പ്രദേശിൽ ഗുണ്ടാത്തലവന്മാരുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത് വിവാദമാകുന്നു. മുംബൈ അധോലോക നായകനായിരുന്ന ഛോട്ടാരാജ(Chhota Rajan)ൻ്റെയും ഉത്തർ പ്രദേശിലെ ഗുണ്ടാത്തലവനായിരുന്ന മുന്നാ ബജ്രംഗി(Munna Bajrangi)യുടെയും ചിത്രമുള്ള സ്റ്റാമ്പുകളാണ് കാൺപൂരിലെ തപാൽ വകുപ്പ് പുറത്തിറക്കിയത്.
“എന്റെ സ്റ്റാമ്പ്” എന്ന പദ്ധതി പ്രകാരം ആർക്കും 300 രൂപ അടച്ച് ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ സ്വന്തം ഫോട്ടോവച്ചും കുടുംബാംഗങ്ങളുടെ ഫോട്ടോവച്ചും തപാൽ സ്റ്റാമ്പ് അച്ചടിക്കാം. ആ പദ്ധതിയുടെ ഭാഗമായി ആരോ ഈ ഗുണ്ടാത്തലവൻമാരുടെ ഫോട്ടോ കൈമാറുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
ഉദ്യോഗസ്ഥ തലത്തിലെ പിഴവാണു സംഭവിച്ചതെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റ് മാസ്റ്റർ ജനറൽ വിനോദ് കുമാർ വർമ വിശദീകരിച്ചു. ജീവനക്കാർക്ക് എന്തുകൊണ്ടാണു ഗുണ്ടാസംഘങ്ങളെ തിരിച്ചറിയാൻ പറ്റാതിരുന്നതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയ്യായിരുന്ന ഛോട്ടാ രാജൻ 1993-ൽ ഡി കമ്പനിയുമായി തെറ്റിപ്പിരിയുകയും സ്വന്തം അധോലോക സംഘം ഉണ്ടാക്കുകയുമായിരുന്നു. 2015-ൽ പൊലീസ് കസ്റ്റഡിയിലായ ഛോട്ടാ രാജൻ 2018 മുതൽ തീഹാർ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. രാജേന്ദ്ര സദാശിവ് നികാൽജെ(Rajendra Sadashiv Nikalje) എന്നായിരുന്നു യഥാർത്ഥ പേര്.
പ്രേം പ്രകാശ് സിങ്(Prem Prakash Sing) എന്ന മുന്നാ ബജ്രംഗി ഉത്തർ പ്രദേശിലെ മിർസാപ്പൂർ(Mirzapur) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായിരുന്നു. സമാജ്വാദി പാർട്ടിയെ പിന്തുണച്ചിരുന്ന മുന്ന ബജ്രംഗിയാണ് യുപിയിലെ മാഫിയ യുദ്ധങ്ങളിൽ ആദ്യമായി എകെ 47 തോക്കുകൾ ഉപയോഗിച്ച് തുടങ്ങിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത മിർസാപ്പൂർ എന്ന സീരീസിലെ പങ്കജ് ത്രിപാഠി അവതരിപ്പിച്ച “കാലീൻ ഭയ്യ“ എന്ന കഥാപാത്രം മുന്നാ ബജ്രംഗിയോട് സാമ്യമുള്ളതാണ്. ബിജെപി നേതാവായിരുന്ന കൃഷ്ണാനന്ദ് റായിയുടേതടക്കം 40-ലധികം കൊലപാതകങ്ങളിൽ മുന്നാ ബജ്രംഗിക്ക് പങ്കുണ്ടായിരുന്നു. കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തിന് ജയിൽ വാസമനുഭവിക്കുന്നതിനിടെ 2018-ൽ മുന്നാ ബജ്രംഗിയെ ജയിലിനുള്ളിൽ വച്ച് ചിലർ കൊലപ്പെടുത്തുകയായിരുന്നു.
Content: Postal Stamps Of Gangsters Chhota Rajan, Munna Bajrangi Issued In Uttar Pradesh