പറ്റിയത് വന്‍ അബദ്ധം; ഒന്‍പത് മാസം മുന്‍പ് ബിജെപിയിലേക്ക് പോയ നേതാവിനെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് കോണ്‍ഗ്രസ്

single-img
22 December 2020

മധ്യ പ്രദേശിൽ കോൺഗ്രസിന് പറ്റിയത് വന്‍ അബദ്ധം. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന നേതാവിനെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ച് വെട്ടിലാകുകയായിരുന്നു പാര്‍ട്ടി. സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കള്‍ക്ക് പോലും അബദ്ധം മനസ്സിലായത്.

തുടര്‍ന്ന് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പും റദ്ദാക്കി. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരില്‍ പ്രമുഖനായ ഹര്‍ഷിത് സിംഘായിയാണ് ജബല്‍പുര്‍(നോര്‍ത്ത്) യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുതിയ ഭാരവാഹികള്‍ക്കായുള്ള വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ സംസ്ഥാനത്ത്പൂര്‍ത്തിയായത്.കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറുമ്പോള്‍ എന്‍എസ്‌ഐയുവിന്റെ ജബല്‍പുര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ഹര്‍ഷിത്.

എന്നാല്‍ പാര്‍ട്ടി വിട്ടപ്പോള്‍ തന്നെ താന്‍ രാജിക്കത്ത് നല്‍കിയിരുന്നതായും നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതായി സൂചിപ്പിച്ച് ഇ മെയില്‍ സന്ദേശമയച്ചിരുന്നതായും ഹര്‍ഷിത്അറിയിച്ചു. പക്ഷെ ഹര്‍ഷിതില്‍ നിന്ന് ഇത്തരത്തിൽ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചു.