ജനങ്ങളുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല: തോമസ്‌ ഐസക്

single-img
16 December 2020

കുപ്രചരണങ്ങൾ കൊണ്ടും കെട്ടുകഥകൾ കൊണ്ടും നിർവീര്യമാക്കാവുന്ന വികസന മുന്നേറ്റമല്ല, കേരളത്തിൽ നടക്കുന്നതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. നങ്ങൾ കണ്ണു തുറന്നു തന്നെ എല്ലാം കാണുന്നുണ്ട്. അവരുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല എന്നു കൂടി തെളിയുകയാണ് എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഈ നേട്ടത്തിനു മുന്നിൽ നിന്നും നയിച്ചത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്. കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും എത്ര സമർത്ഥമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. എടുത്തു പറയേണ്ടത് മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയാണ്. അത് ജനങ്ങൾക്കിടയിലുണ്ടാക്കിയത് അഭൂതപൂർവമായ പ്രതികരണമാണ്. അദ്ദേഹം എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദൽ വികസനപ്പാതയ്ക്ക് കേരള ജനത നൽകിയ അംഗീകാരമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം. യുഡിഎഫിനോ ബിജെപിക്കോ ഇത്തരമൊരു കർമ്മ പരിപാടി മുന്നോട്ടു വയ്ക്കുന്നതിനു കഴിഞ്ഞില്ല. ബിജെപിക്കാവട്ടെ പ്രകടപത്രികപോലും ഉണ്ടായില്ല.
ഈ നേട്ടത്തിനു മുന്നിൽ നിന്നും നയിച്ചത് മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ്. കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ ആസൂത്രണവും ഏകോപനവും എത്ര സമർത്ഥമായിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. എടുത്തു പറയേണ്ടത് മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയാണ്. അത് ജനങ്ങൾക്കിടയിലുണ്ടാക്കിയത് അഭൂതപൂർവമായ പ്രതികരണമാണ്.

ഭക്ഷ്യകിറ്റും സാമൂഹ്യക്ഷേമ പെൻഷനും എല്ലാ മാസവും മുടക്കം കൂടാതെ ജനങ്ങളിലെത്തിച്ചു. നൂറു ദിനങ്ങളിലും നാം വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. യുഡിഎഫിന്റെ കാലത്ത് നാം കണ്ട തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളുടെ രീതിയിലല്ല അവ നടന്നത്. സ്കൂളും കോളജും ആശുപത്രിയും റോഡും പാലവുമൊക്കെ ജനങ്ങളുടെ കൺമുന്നിൽ മാറ്റത്തിന്റെ സന്ദേശമെത്തിച്ചു. നൂറു ദിന പരിപാടിയെ അത്രമാത്രം സമർത്ഥമായി ജനങ്ങളുടെ കണ്ണിലെത്തിക്കുന്നതിന് നമ്മുടെ മുഖ്യമന്ത്രി വഹിച്ച പങ്ക് വലുതാണ്.


കൊവിഡ് പ്രതിരോധം ജനങ്ങളിൽ വലിയ മതിപ്പ് സൃഷ്ടിച്ചു. മുഖ്യമന്ത്രിയുടെ ദിവസംതോറുമുള്ള അവലോകനം വസ്തുത കൃത്യമായി ജനങ്ങളിൽ എത്തിക്കുക മാത്രമല്ല, വലിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്തു. നേതൃത്വത്തിന്റെ സാന്നിദ്ധ്യം തീരുമാനങ്ങളും സേവനങ്ങളുമായി നിത്യജീവിതത്തിൽ എത്തുകയും ചെയ്തു. കൊവിഡ് കാലത്ത് ജനങ്ങൾക്കു ചികിത്സയും സമാശ്വാസവും നൽകാൻ ഇത്രയേറെ പ്രവർത്തിച്ച മറ്റൊരു സംസ്ഥാന സർക്കാരിനെ കാണാനാവില്ല.

കൊവിഡ് പ്രതിരോധത്തിനു മാത്രമല്ല, ലോക്ഡൗണിൽ നിന്നും സമ്പദ്ഘടനയെ പുറത്തു കടത്തുന്നതിനുള്ള കർമ്മപരിപാടിക്കും രൂപം നൽകി. കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഭരണതലത്തിൽ തീരുമാനമുണ്ടായി. അതു മാത്രമല്ല, നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരമല്ല, ഒരുലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കിഫ്ബി പദ്ധതികളാവട്ടെ രാജ്യത്തെ ഏറ്റവും വലിയ ഉത്തേജക പാക്കേജായി മാറുകയും ചെയ്തു.

യുഡിഎഫിനെ സംബന്ധിച്ചോ? രാഷ്ട്രീയമായും സംഘടനാപരമായും ആകെ തകർന്ന അവസ്ഥയിലാണവർ. വർഗീയശക്തികളുമായുള്ള സഖ്യത്തിന്റെ കാര്യത്തിലും രണ്ടു നേതാക്കൾക്ക് നാലഭിപ്രായമായിരുന്നു. ജമായത്തെ ഇസ്ലാമിയെപ്പോലുള്ള വർഗീയ സംഘടനകളുമായി അവരുണ്ടാക്കിയ കൂട്ടുകെട്ട് ബിജെപിയ്ക്ക് വലിയതോതിൽ ഇന്ധനമായിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു ഫലം സൂക്ഷ്മമായി വിലയിരുത്തുന്നവർക്ക് ബോധ്യമാകും. യുഡിഎഫിന്റെ അടിത്തറ തന്നെ ഒലിച്ചുപോകുന്ന കാഴ്ചയാണ് നാം കണ്ടത്. ദീർഘകാലാടിസ്ഥാനത്തിൽ അവർ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരിക്കും ജമായത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഖ്യവും ബിജെപിയെക്കുറിച്ചുള്ള വിമർശനം നിർത്തിവച്ചതും.

കുപ്രചരണങ്ങൾ കൊണ്ടും കെട്ടുകഥകൾ കൊണ്ടും നിർവീര്യമാക്കാവുന്ന വികസന മുന്നേറ്റമല്ല, കേരളത്തിൽ നടക്കുന്നത്. ജനങ്ങൾ കണ്ണു തുറന്നു തന്നെ എല്ലാം കാണുന്നുണ്ട്. അവരുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല എന്നു കൂടി തെളിയുകയാണ്. വിജയിച്ച എല്ലാ എൽഡിഎഫ് സഖാക്കൾക്കും അഭിവാദ്യങ്ങൾ. എൽഡിഎഫിന് വൻവിജയം നൽകിയ ജനങ്ങൾക്കും.

https://www.facebook.com/thomasisaaq/posts/4203771169638992