മക്കളെ വളര്‍ത്തിയത് സ്വന്തം ജോലി എന്തെന്ന് അറിയിക്കാതെ; അച്ഛന്റെ ജോലി ശൗചാലയം വൃത്തിയാക്കൽ എന്നറിഞ്ഞ പെണ്‍മക്കള്‍ ചെയ്തത്
മാതാപിതാക്കളുടെ ഏറ്റവും വലിയ മോഹമാണ് മക്കള്‍ക്ക് ഒരു കുറവും വരുത്താതെ നോക്കുക എന്നത്. പലപ്പോഴും അവരുടെ കഷ്ടപ്പാടുകള്‍ മക്കളെ അറിയിക്കാതിരിക്കാനാണ് മാതാപിതാക്കൾ എപ്പോഴും ശ്രമിക്കാറ്. അത്തരത്തില്‍ ഒരു പിതാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ജി എം പി ആകാശാണ് ഇദ്രിസ് എന്ന ഈ പിതാവിന്റെ കഥ ലോകത്തെ അറിയിച്ചത്.
മൂന്ന് പെണ്‍മക്കളുടെ പിതാവായ ഇദ്രിസ് തന്റെ ജോലി എന്താണെന്ന് ഒരിക്കലും മക്കളെ അറിയിച്ചിരുന്നില്ല. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നു എന്നാണ് ഇദ്രിസ് മക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ശരിക്കുള്ള ജോലി നാടുകള്‍ തോറും ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുക എന്നതായിരുന്നു. തന്റെ ഈ ജോലിയെ കുറിച്ച് മക്കളറിഞ്ഞാല്‍ അവര്‍ക്ക് നാണക്കേടായിരിക്കുമെന്നാണ് ഇദ്രിസ് കരുതിയിരുന്നത്.
ഒരിക്കല്‍ മക്കള്‍ക്ക് ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ ഇദ്രിസ്സിന് ആവശ്യത്തിനുള്ള പണം നല്‍കി സഹായിച്ചു. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു. വേണമെന്നുണ്ടെങ്കില്‍ ഒരു ദിവസം നമുക്ക് പട്ടിണി കിടക്കാം. പക്ഷെ നമ്മുടെ പെണ്‍മക്കള്‍ കോളേജില്‍ പോകാതിരിക്കരുത്. ആ ദിവസം താന്‍ കുളിച്ചില്ലെന്നും ക്ലീനര്‍ ആയിട്ടാണ് വീട്ടില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് കോളേജ് ഫീസ് അടക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ താന്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മക്കളോട് വെളിപ്പെടുത്തി.
പിതാവിന്റെ ജോലി അറിഞ്ഞ ആ പെണ്‍മക്കള്‍ തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തു പിടിയ്ക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി പഠനം അവസാനിക്കാറായ മൂത്തമകള്‍ അച്ഛന്റെ കഷ്ടപ്പാടുകള്‍ കണ്ട് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ആരംഭിച്ചു. കൂടാതെ ട്യൂഷനും എടുക്കാന്‍ തുടങ്ങി. മറ്റ് രണ്ട് പെണ്‍കുട്ടികളും ട്യൂഷന്‍ ആരംഭിച്ചു. ഇദ്രിസ്സിനൊപ്പം ജോലി ചെയ്യുന്ന സ്ഥലത്ത് എത്തി സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കാനും അവരെയും ചേര്‍ത്തു പിടിക്കാനും മൂന്ന് മക്കളും തയാറായി. സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന മക്കള്‍ ഉണ്ടെങ്കില്‍ താന്‍ എങ്ങനെ ദരിദ്രനാകുമെന്നാണ് ഇദ്രിസ് ചോദിക്കുന്നത്.
ആകാശിന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം.