രണ്ടുതവണ വനിതാ സീറ്റിൽ മത്സരിച്ച വനജ തന്നെ ഇത്തവണ ജനറൽ സീറ്റിൽ; ഇങ്ങനെയാണ് സ്ത്രീ ശാക്തീകരണമുണ്ടാകുന്നത്
തെരെഞ്ഞെടുപ്പിൽ വനിതാ സംവരണം കൊണ്ടുവന്നത് പലതരം ചർച്ചകൾക്കിടയാക്കിയിരുന്നു. പുരുഷാധിപത്യം നിറഞ്ഞുനിൽക്കുന്ന ഒരു സമൂഹത്തിൽ അതിനെതിരെ നിരവധി എതിർപ്പുകളുണ്ടായി. വനിതാ മെമ്പർമാരുടെ ഭർത്താക്കന്മാർക്ക് നിഴൽഭരണം നടത്താനുള്ള ഉപാധിയായി ഇതുമാറുകയാണ് എന്ന വിമർശനവും ഉയർന്ന് വന്നിരുന്നു.
എന്നാൽ ഇത്തരം ചർച്ചകൾക്കിടയിലും സ്ത്രീകൾ പൊതുരംഗത്ത് അർഹമായ പ്രാതിനിധ്യത്തോടെ എത്തിച്ചേരാനുള്ള സാധ്യത തുറന്ന ഒന്നായിരുന്നു വനിതാ സംവരണം. വനിതാ സംവരണ സീറ്റിലൂടെ പൊതുരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് നിരവധിപേർ ഉയർന്ന് വന്നിട്ടുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് കൊല്ലം ജില്ലയിലെ പട്ടാഴിവടക്കേക്കര പഞ്ചായത്തിലെ സിപിഎം സ്ഥാനാർത്ഥി വനജ സുരേന്ദ്രൻ.
രണ്ടുതവണ വനിതാ സീറ്റിൽ മത്സരിച്ച് ജയിച്ച കരിമ്പാലൂർ വാർഡിൽ മൂന്നാമത് ജനറൽ സീറ്റിൽ അതേ വനിതയെത്തന്നെ മത്സരിപ്പിക്കാൻ സിപിഐ എം തീരുമാനിക്കുകയായിരുന്നു. പത്ത് വർഷമായി വനജ നേടിയ ജനസമ്മിതിയാണ് ഇതിന് കാരണമെന്നാണ് പ്രദേശത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു വനജ.
വനജയുടേത് ഒരു ഒറ്റപ്പെട്ട സംഗതിയായിരിക്കില്ല. കേരളത്തിലങ്ങോളമിങ്ങോളം അൻപത് ശതമാനം സംവരണം വഴി അധികാരത്തിന്റെ ഇടങ്ങളിൽ നിരവധി വനജമാർ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടാകാം.
Content: Kollam: Vanaja Surendran of CPM gets a third term in the general seat after two consecutive success in her reservation seat