വോയ്സ് ക്ലിപ്പ് തന്റേത് തന്നെയെന്ന് സ്വപ്ന; ജയിൽ ഡിജിപിയ്ക്ക് മൊഴി നൽകി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്നതരത്തിൽ കേന്ദ്ര ഏജൻസികളിൽ നിന്നും സമ്മർദ്ദമുണ്ടെന്ന് താൻ പറയുന്നതായി പ്രചരിക്കുന്ന ശബ്ദ സന്ദേശം തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് സ്വപ്ന സുരേഷ്. ഇക്കാര്യം അന്വേഷിക്കാൻ എത്തിയ ദക്ഷിണമേഖല ജയിൽ ഡിഐജിയോടെയാണ് സ്വപ്ന സുരേഷ് ഇക്കാര്യം സമ്മതിച്ചത്.
സ്വപ്നയുടെ വെളിപ്പെടുത്തലടങ്ങിയ ഓഡിയോ ക്ലിപ്പ് മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചെങ്കിലും ഇവാർത്തയും ദ ക്യൂവും പ്രസിദ്ധീകരിച്ചിരുന്നു.
ശബ്ദം തൻ്റേതാണെങ്കിലും അതെപ്പോൾ സംസാരിച്ചതാണെന്ന് ഓർമ്മയില്ലെന്നാണ് സ്വപ്നയുടെ നിലപാട്. ഒക്ടോബർ 14-നാണ് താൻ അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തിൽ അമ്മയുമായി ഫോണിൽ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താൻ ഭർത്താവിനേയും മക്കളേയും അമ്മയേയും കണ്ടതെന്നും ജയിൽ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞു.
കസ്റ്റഡിയിലിരിക്കുമ്പോൾ റിക്കോർഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണ് ജയിൽ വകുപ്പിൻ്റെ നിഗമനം. തൻ്റെ അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ തന്നെ ഐജി ജയിൽ ഡിജിപി റിഷിരാജ് സിംഗിന് സമർപ്പിക്കും.
സ്വപ്ന സുരേഷിൻ്റെ പേരിലുള്ള ശബ്ദ രേഖ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതേക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ മേധാവി റിഷിരാജ് സിംഗ് ദക്ഷിണമേഖല ജയിൽ വകുപ്പ് ഡിഐജിയോട് നിർദേശിച്ചത്. തുടർന്ന് ഡിഐജി ഇന്ന് നേരിട്ട് അട്ടക്കുളങ്ങര ജയിലിൽ എത്തി സ്വപ്നയെ കാണുകയായിരുന്നു. കോടതി അനുമതി പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വപ്നയെ ചോദ്യം ചെയ്യാനായി ഇന്ന് ജയിലിൽ എത്തിയിട്ടുണ്ട്.
Content: “It is my Voice in the audio clip”; Swapna Suresh admits to the Jail DIG